തിരുവനന്തപുരം: തയ്യല്‍ തൊഴിലാളികള്‍ക്ക് പെന്ഷന് ലഭിക്കുന്നതിനുള്ള അംശദായം ഒടുക്കാന്‍ മതിയായ സൗകര്യം ഒരുക്കാതെ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. ദേശ സാല്കൃത ബാങ്കുകളില്‍ ഒടുക്കിയിരുന്ന അംശദായം ന്യൂജനറേഷന് ബാങ്കിലേക്ക് മാറ്റിയതോടെ തുക ഒടുക്കാന്‍ നിവൃത്തിയില്ലാതെ വട്ടം കറങ്ങുകയാണ് തൊഴിലാളികള്‍. ഐഡിബിഐ ബാങ്കില്‍ തുക ഒടുക്കാനാണ് ക്ഷേമനിധിബോര്‍ഡിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് മതിയായ ബ്രാഞ്ചുകള്‍ ബാങ്കിന് ഇല്ലാത്തതിനാല്‍ അംശദായതുക അടയ്ക്കാന്‍ സാധിക്കാതെ കുടിശ്ശികയിലേക്ക് നീങ്ങുന്നു.
ഏഴര ലക്ഷത്തോളം തൊഴിലാളികളാണ് തയ്യല്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗമായിട്ടുള്ളത്. 240 രൂപയാണ് വാര്‍ഷിക ഇനത്തില്‍ അംശദായമായി ഒടുക്കേണ്ടത്. എസ്ബിടി ബ്രാഞ്ചുകളിലായിരുന്നു അംശദായം ഒടുക്കിയിരുന്നത്. എന്നാല്‍ എസ്ബിടിയില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ മറ്റ് അഞ്ച് ദേശ സാല്കൃത ബാങ്കുകളില്കൂടി അംശദായം ഒടുക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്കി. തുക യഥാവിധി അക്കൗണ്ടുകളില്‍ വരവ് വയ്ക്കുന്നതില്‍ ക്ഷേമനിധി ബോര്‍ഡിന് വീഴ്ച സംഭവിച്ചു. ബോര്‍ഡ് അക്കൗണ്ടിലെ കണക്കും ബാങ്കുകളിലെ കണക്കും തമ്മില്‍ പൊരുത്തപ്പെടാതെ വന്നതോടെ ബാങ്കുകളില്‍ അംശദായം ഒടുക്കാന്‍ പടില്ലെന്ന ഉത്തരവിറക്കി. പകരം ബോര്‍ഡ് ഓഫീസുകളില്‍ നേരിട്ട് തുക ഒടുക്കണമെന്ന നിര്‍ദ്ദേശവും നല്കി. എന്നാല്‍ ബോര്‍ഡ് ഓഫീസുകളില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ ഈ സംവിധാനവും പാളി. തുക ഒടുക്കാനെത്തുന്ന തൊഴിലാളികള്‍ ഓഫീസുകളില്‍ ബഹളം വച്ചതോടെ ഓഫീസിലെ തുകയെടുപ്പും മതിയാക്കി. തുടര്‍ന്നാണ് ഐഡിബിഐ ബാങ്കുകളില്‍ തുക ഒടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഐഡിബിഐ ബാങ്കിന് സംസ്ഥാനത്ത് എല്ലാ ഭാഗത്തും ബ്രാഞ്ചുകളില്ല. ജില്ലയില്‍ അഞ്ച് ബ്രാഞ്ചുകളാണ് പരമാവധി ഉള്ളത്. പല താലൂക്കുകളിലും 240 രൂപ അംശദായം ഒടുക്കാന്‍ ഇതിലധികം തുക യാത്രാ ചെലവ് നല്കി ബാങ്കുകളില്‍ എത്തേണ്ടതായി വരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പരിഷ്ക്കരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും തുടരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ ബോര്‍ഡ് പിരിച്ചുവിട്ടതല്ലാതെ കാര്യമായ നടപടിക്രമങ്ങള്‍ ഒന്നും നടത്തിയില്ല. അടുത്ത കാലത്തായി ചെയര്‍പേഴ്സനെ നിയമിച്ച് ഉത്തരവിറക്കി. പ്രാഥമിക കമ്മറ്റിയോഗം കൂടിയതല്ലാതെ നയപരമായ തീരുമാനങ്ങള്‍ ഒന്നും കൈക്കൊണ്ടില്ല.
അംഗങ്ങളുടെ മക്കളുടെ വിവാഹ ആവശ്യത്തിന് 2000 രൂപയാണ് ബോര്‍ഡ് നല്‍കിവരുന്നത്. തുക വര്‍ദ്ധിപ്പിക്കണം എന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടികൈക്കൊള്ളുന്നില്ല. ക്ഷേമനിധി ബോര്‍ഡില്‍ തയ്യല്തൊഴിലാളികളോ സംഘടനാ പ്രതിനിധികളോ ഇല്ല. അതിനാല്‍ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ബോര്‍ഡില്‍ അവതരിപ്പിക്കാനും അവസരം ലഭിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: