എരുമേലി: തോട്ടം തൊഴിലാളികളുടെ നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും, തൊഴിലാളികളുടെ അവകാശങ്ങള്‍ റദ്ദാക്കിയും വിവാദ മുണ്ടാക്കിക്കൊണ്ടിരിക്കുന്ന ചെറുവള്ളി തോട്ടം അടച്ചുപൂട്ടാന്‍ മാനേജ്മെന്റിന്റെ രഹസ്യ നീക്കം.
നൂറുകണക്കിനു കുടുംബങ്ങളെ ദുരിതത്തിലാക്കുന്ന നടപടിക്കു പിന്നില്‍, വ്യാജ രേഖകളുണ്ടാക്കി ആയിരക്കണക്കിന് ഏക്കര്‍ കൈവശപ്പെടുത്തിയ ബിലീവേഴ്സ് ചര്‍ച്ച് മറ്റൊരു പദ്ധതി ക്ക് ചരട് വലിക്കുന്നതായാണ് സൂചന. തോട്ടം അടച്ചു പൂട്ടുന്നതോടെ വര്‍ഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികളെ വെറുതെ ഇറക്കി വിടുകയോ അല്ലെങ്കില്‍ സര്‍ക്കാനെ സമ്മര്‍ദ്ദത്തിലാക്കി പദ്ധതിയുടെ പേരില്‍ സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം തൊഴിലാളികള്‍ക്ക് കൊടുപ്പിക്കാനുള്ള പുതിയ തന്ത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെന്നു.
തോട്ടം അടച്ചു പൂട്ടുന്നതോടെ തൊഴിലാളികളുടെ സമരം സര്‍ക്കാരിനെതിരെ തിരിക്കുകയും ഇതിന്റെ മറവില്‍ രക്ഷപെടാനുമാണ് മാനേജ്മെന്റിന്റെ നീക്കം. എന്നാല്‍ എയിംസ് ആശുപത്രി, കെഎസ്ആര്‍ടിസി ഡിപ്പോ, ഫയര്സ്റ്റേഷന്, മിനി സിവില്‍ സ്റ്റേഷന് തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു സ്ഥലത്ത് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യത്തെ മറികടക്കാനും തോട്ടം അടച്ചു പൂട്ടുക വഴി സാധിക്കും.
ചെറുവള്ളി തോട്ടത്തിലെ തൊഴില്‍ പ്രശ്നം പരിഹരിക്കാന്‍, തട്ടിയെടുത്ത പാട്ടഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുക, അല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം നല്കാന് മാനേജ്മെന്റിനോട് നിര്‍ദ്ദേശിക്കുക എന്നതാണ് സര്‍ക്കാരിന് മുമ്പിലുള്ള വഴി. ഇത് രണ്ടും നടക്കാന്‍ വളരെ സാദ്ധ്യത കുറവാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് തോട്ടം അടച്ച് പൂട്ടല്‍ നടപടിക്ക് കളമൊരുങ്ങുന്നത്. ചെറുവള്ളി തോട്ടത്തില്‍ ശബരി അന്താരാഷ്ട്ര വിമാനത്താവളം പദ്ധതി തുടങ്ങാന്‍ പ്രവാസികളുടെ സംഘടന രംഗത്തു വന്നതിനു പിന്നിലും മാനേജ്മെന്റിന്റെ തന്ത്രങ്ങളുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാനേജ്മെന്റിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി തൊഴിലാളികളെ പ്രകോപിപ്പിച്ച്, കഴിഞ്ഞ 70 ദിവസമായി തുടരുന്ന സമരത്തിന് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തില്‍ പട്ടിണി മാറ്റാന്‍ തോട്ടം കയ്യേറി ടാപ്പിംഗ് നടത്തുകയെന്ന തൊഴിലാളികളുടെ ആവശ്യം പോലും തോട്ടം അടച്ചുപൂട്ടല്‍ നടപടിയുടെ തന്ത്രമാണെന്നും പറയുന്നു. മാനേജ്മെന്റ്മായുള്ള വിവിധ യൂണിയന് സെക്രട്ടറിമാരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് തൊഴിലാളികളെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നേതാക്കളെ ഒന്നടങ്കം ബഹിഷ്ക്കരിച്ച് രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്ന തൊഴിലാളികളെ ബോധപൂര്‍വ്വം ചിലര്‍ കെണിയില്‍പ്പെടുത്തുകയാണെന്നും പറയപ്പെടുന്നു. സമാധാനപരമായി നടക്കുന്ന സമരത്തെ അക്രമത്തിലാക്കി തോട്ടം ‘ലോക്കൗട്ട്’ ചെയ്ത് ഒരുവര്‍ഷമെങ്കിലും പ്രതിസന്ധിയുണ്ടാക്കാനാണ് മാനേജ്മെന്റ് കണക്ക് കൂട്ടുന്നത്.
ഇങ്ങനെ വന്നാല്‍ നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ സര്‍ക്കാരും വിമാനത്താവള കമ്പനിയും തൊഴിലാളികളെ വീതം വയ്ക്കുമെന്നും ഇതുവഴി വിവാദ ഭൂമി തട്ടിയെടുക്കലും മറ്റും അവസാനിപ്പിക്കാനാകുമെന്നും മാനേജ്മെന്റ് കണക്കാക്കുന്നതായും വിദഗ്ദര്‍ പറയുന്നു.
ഇതിനിടെ ചെറുവള്ളി വിവാദപാട്ട ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി അടക്കമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതും മാനേജ്മെന്റിന്റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചെറുവള്ളി തോട്ടം സമരം പരിഹരിച്ചു നല്‍കാമെന്ന വാഗ്ദാനവുമായി സി പി എം , സി ഐ റ്റി യു ജില്ലാ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ ദിവസം തോട്ടത്തിലെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. 70 ദിവസത്തിലധികമായി തുടരുന്ന സമരത്തില്‍ കഴിഞ്ഞ ദിവസമാണ് ആദ്യമായി നേതാക്കള്‍ തോട്ടത്തിലെത്തുന്നത്. തൊഴിലാളികളുടെ പ്രതിഷേധം ഭയന്ന് ഒരു ടണ്‍ അരിയുമായാണ് നേതാക്കളെത്തിയത്.
വെള്ളിയാഴ്ച തിരുവല്ലയിലെത്തി ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞുവെങ്കിലും അത്തരത്തിലൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
എന്നാല്‍ തൊഴിലാളി വിരുദ്ധമായ ചില നടപടികള്‍ക്കായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: