പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നു തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി നടതുറന്ന് ദീപം ജ്വലിപ്പിച്ച് ഭഗവാനെ ഭക്തജന സാന്നിദ്ധ്യം അറിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി മഹാആഴിയിലേക്ക് അഗ്നിപകരും. പിന്നീട് കാത്തുനില്ക്കുന്ന ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല.
നാളെ മുതല്‍ പതിവുപൂജകളും വിശേഷാല്‍ പൂജകളും നടക്കും. നിലവിലുള്ള കൊടിമരം മാറ്റുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ 17ന് രാവിലെ ഉഷപൂജയ്ക്ക് ശേഷം ആരംഭിക്കും. കൊടിമരത്തിലെ ദേവ ചൈതന്യം ആവാഹിച്ച് അയ്യപ്പ പ്രതിഷ്ഠയിലേക്ക് ലയിപ്പിക്കും. കൊടിമരത്തിലെ സ്വര്‍ണ്ണപ്പറകള്‍ നീക്കംചെയ്ത ശേഷം മരം ദഹിപ്പിക്കുന്ന ചടങ്ങുകളും നടക്കും. തന്ത്രി കണ്ഠര് രാജീവരു കാര്‍മ്മികത്വം വഹിക്കും.
ജൂണിലാണ് പുതിയ കൊടിമര പ്രതിഷ്ഠ. ഇതിനായുള്ള തേക്കുതടി പമ്പ ഗണപതികോവിലിന് സമീപം തൈലാധിവാസത്തിലാണ്. കുംഭമാസപൂജകള് പൂര്‍ത്തിയാക്കി 17 ന് രാത്രി 10ന് നടയടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: