തൃശൂര്‍: പാമ്പാടി നെഹ്റു കോളേജില്‍ ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷ്ക്രിയ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് അറിയിച്ചു.
ജിഷ്ണുവിന്റെ കുടുംബം നാളെ ആരംഭിക്കുന്ന സത്യഗ്രഹത്തിന് എല്ലാപിന്തുണയും നല്‍കും. ഇതിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നാളെ കോളേജ് പരിസരത്ത് 24 മണിക്കൂര്‍ സത്യഗ്രഹം അനുഷ്ഠിക്കും.15 ന് കോളേജ് ചെയര്‍മാന്റെ വീടിനു മുന്നിലും സത്യഗ്രഹം സംഘടിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളെ ഒരുമിപ്പിക്കാനാല്ല വിഘടിപ്പിക്കാനാണ് എസ്എഫ്ഐ ശ്രമമെന്നും രാധാകൃഷ്ണന് പറഞ്ഞു. പിണറായിയുടെ ഭരണത്തിന് കീഴില്‍ ആര്‍ക്കും നീതിയില്ല. തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിലടക്കം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്. കമ്മീഷന് പാര്‍ട്ടിയായി അവര്‍ മാറിക്കഴിഞ്ഞു.
ജിഷ്ണുവിന്റെ കുടുംബത്തിന് നീതികിട്ടും വരെ ബിജെപി പ്രക്ഷോഭം തുടരുമെന്ന് രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് വിനോദ് പൊള്ളാഞ്ചേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: