പാലക്കാട്: കഞ്ചിക്കോട് ചടയന്‍കലായില്‍ ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണന്, വിമല എന്നിവരെ സിപിഎമ്മുകാര്‍ ചുട്ടുകൊന്ന സംഭവത്തില്‍ പോലീസ് ഒത്തുകളി തുടരുന്നു. മുഖ്യപ്രതി കഞ്ചിക്കോട് കിണര്‍ സ്റ്റോപ് തോട്ടുമേടിലെ അജിയെന്ന അജിത്ത്കുമാറിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ കോടതിയില്‍ ഹാജരാക്കുമെന്ന് പറഞ്ഞെങ്കിലും വെള്ളിയാഴ്ച്ച രാത്രിതന്നെ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. അജിയോടൊപ്പം ആസൂത്രണത്തില്‍ പങ്കാളിയായിരുന്നവരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം. സിപിഎമ്മിന് സംഭവത്തില്‍ പങ്കില്ലെന്ന് വ്യാഴാഴ്ച്ച പുതുശ്ശേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലും സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അതേദിവസമാണ് അറസ്റ്റുണ്ടായത്.
അതേസമയം കോങ്ങാട് ചുണ്ടക്കോട്ട് പ്രതിയെ ഒളിപ്പിച്ചതും അറസ്റ്റ് ചെയ്യാന്‍ ചെന്ന പോലീസിനെ തടഞ്ഞതും എഎസ്പിയുടെ നേതൃത്വത്തിലുള്ള നാല്പ്പത്തഞ്ചംഗ സ്ട്രൈക്കിംഗ് ഫോഴ്സ് സ്ഥലത്തെത്തി മോചിപ്പിച്ചതും പോലീസ് നിഷേധിച്ചില്ല. പക്ഷേ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനെതിരെ എഫ്ഐആര്‍ വൈകിച്ചത് സിപിഎമ്മുകാര്‍ക്കെതിരെയുള്ള കേസിനെ ദുര്ബലമാക്കുന്നതിനാണ്. ഇക്കാര്യത്തിലും പോലീസ് ഒത്തുകളിക്കുകയാണ്. സമരത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കേസെടുത്തിരുന്നു.
ഒന്നിലധികം പ്രതികള്‍ കഞ്ചിക്കോട് സംഭവത്തിന് പിന്നിലുണ്ടെന്ന് പോലീസു തന്നെ വ്യക്തമാക്കിയിരിക്കേ മറ്റു പ്രതികളെ പിടികൂടാത്തത് സമരത്തിന്റെ ശക്തി കുറക്കാനാണെന്നും പറയപ്പെടുന്നു. ഇതിനിടെ കിഴക്കഞ്ചേരിയില്‍ ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിലിനെ വ്യാഴാഴ്ച രാത്രി വെട്ടിയിരുന്നു. ഇന്നലെ ബിഎംഎസ് മേഖല വൈസ് പ്രസിഡന്റ് കെ.എസ്.പൊന്മല, ഭാര്യ പത്മാവതി, മക്കളായ വിഷ്ണു, ഷിമിത്ത് എന്നിവരെ വീട്ടില്‍ കയറി വടിവാളുകൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: