ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സൈന്യവും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ കൊന്നു. മൂന്ന് സൈനികര്‍ ഉള്‍പ്പടെ മറ്റു അഞ്ചു പേര് കൂടി മരിച്ചു. ഇതില്‍ ഒരാള്‍ സൈന്യത്തിന്റെ വെടിവയ്പ്പിലാണ് മരിച്ചത്. മൊത്തം ഒന്‍പതു പേരാണ് മരിച്ചത്. ഒരു ഉദ്യോഗസ്ഥന് അടക്കം മൂന്ന് സൈനികര്‍ക്കും മറ്റ് 15 പേര്‍ക്കും പരിക്കേറ്റു.
ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ കുല്‍ഗാമിലെ ഫ്രിസലില് ഇന്നലെ വെളുപ്പിന് 4.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ടതില്‍ ഒരാള്‍ പ്രദേശവാസിയും നാലുപേര്‍ ഭീകരരുമാണ്. പ്രദേശത്ത് ഹിസ്ബുള്‍ ഭീകരര്‍ ഒളിച്ച് താമസിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തിയത്. രാഷ്ട്രീയ റൈഫിളും സംസ്ഥാന പോലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. സുരക്ഷാ സൈന്യം വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെ ഭീകരരില്‍ മൂന്നുപേര്‍ കാട്ടിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ലാന്‍സ് നായിക്ക് രഘുവീര്‍ സിങ്, ലാന്‍സ് നായിക്ക് ഗോപാല്‍ സിങ് ബദോറിയ എന്നിവരടക്കം മൂന്നു പേരാണ് വീരമൃത്യു വരിച്ച സൈനികര്‍.
മുദാസില്‍ അഹ്മദ് തന്ത്രേ, ഫറൂഖ് അഹ്മദ് ദര്, അസര്‍ അഹമ്മദ് എന്നീ ഭീകരരാണ് മരിച്ചത്. നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് നാല് തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി. വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയിലാണ് പ്രദേശവാസിയായ അഷഖ് ഋഷി മരിച്ചത്.
ഇയാളുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ പ്രദേശവാസികള്‍ തടിച്ചുകൂടി സൈന്യത്തിനുനേരെ കല്ലെറിയുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മുഷ്താഖ് ഇബ്രാഹിം (24) എന്നയാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ ഹിസ്ബുള്‍ മുജാഹിദ്ദീനെതിരെ സുരക്ഷാ സൈന്യത്തിന്റേത് പ്രധാനപ്പെട്ട വിജയമാണെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ എസ്.പി. വെയ്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: