ആര്.ടി. ശ്യാം
കൊല്ലം: ആശ്രാമത്തെ അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് സഞ്ചാരികളത്തൊന്‍ മടിക്കുന്നു. ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് പാര്‍ക്ക്. കായല്‍ സൗന്ദര്യം നുകരാനും വിശ്രമിക്കാനും കുട്ടികള്‍ക്ക് കളിക്കാനും ഒക്കെ സ്വാതന്ത്ര്യം ഉണ്ടായിരുന്ന പാര്‍ക്കില്‍ ഇന്ന് പുതുതലമുറയുടെ അതിരു കടന്ന പ്രവൃത്തികളാണ് സഞ്ചാരികളെ കുടുംബസമേതമെത്തുന്നതില് നിന്ന് വിലക്കുന്നത്. പരിശോധന പേരിനുണ്ടെങ്കിലും പലതും കണ്ടില്ലെന്ന് നടിക്കാനേ കഴിയൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്. ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ മാത്രമാണ് പോലീസിന്റെയും പരിശോധന. പൊലീസ് എത്തുമ്പോഴേക്കും പലരും രക്ഷപ്പെടും. സെക്യൂരിറ്റി ജീവനക്കാരാകട്ടേ പാര്‍ക്ക് ചുറ്റിക്കറങ്ങി പരിശോധിക്കാന്‍ തയ്യാറുമല്ല. പരസ്യമദ്യപാനവും ലഹരി ഉപയോഗവും ഇവിടെ സ്ഥിരമാണെന്നും പരാതിയുണ്ട്.
നടപ്പാതയിളകിയിട്ട് മാസങ്ങള്‍…
പാര്‍ക്കിലെ നടപ്പാതകള്‍ ഇളകിയിട്ട് മാസങ്ങളാകുന്നു.കുട്ടികളടക്കമുള്ളവര്‍ക്ക് ഇതില്‍ തട്ടി വീണ് പരിക്കേല്‍ക്കുന്നത് നിത്യം സംഭവമാണ്. പാര്‍ക്കില്‍ തെരുവ് നായയുടെ ശല്യവും സഞ്ചാരികള്‍ക്ക് ഭീതിയാകുന്നുണ്ട്.
പണമുണ്ടോ…വ്യായാമം ചെയ്യാം
ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്കും ഫീസ് നല്‍കണം. ശുദ്ധവായു ശ്വസിച്ച് പാര്‍ക്കിലെ തണലില്‍ ദിവസവും രാവിലെ വ്യായാമത്തിന് എത്തുന്ന നൂറുകണക്കിനാളുകള്‍ക്കാണ് ഡിടിപിസിയാണ് ഫീസ് ഈടാക്കുന്നത്. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നുണ്ട്. ആരോഗ്യസംരക്ഷണ പ്രചാരണങ്ങള്‍ക്ക് കോടികള്ചെലവഴിക്കുമ്പോഴാണ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ വ്യായാമത്തിനു വാര്‍ഷികഫീസ് ഏര്‍പ്പെടുത്തിയത്.
തുരുമ്പെടുത്ത് പെഡല്‍ ബോട്ടുകള്‍…
വരുമാനം ലഭ്യമായിരുന്ന പെഡല്‍ബോട്ടുകള്‍ കായലോരത്ത് തുരുമ്പെടുത്ത് നശിക്കുകയാണ്. പത്തോളം പെഡല്‍ ബോട്ടുകളാണ് പലയിടത്തായി കിടന്ന് നശിക്കുന്നത്. സഫാരി ബോട്ടുകളില്‍ ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ മണിക്കൂറിന് 850 രൂപയാണ് നിരക്ക്.
സഞ്ചാരികളെ കാത്ത് ശില്പോദ്യാനം
മഴക്കാല വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടായി അഡ്വഞ്ചര്‍ പാര്‍ക്കിനെ കൂടുതല്‍ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച പത്ത് ശില്പങ്ങള് പാര്‍ക്കിന്റെ പ്രത്യേകതയാണ്. വിവിധ ജില്ലകളിലുള്ള പത്തോളം പേരുടെ കരവിരുതാണ് ഈ ശില്പങ്ങള്. അംബിഷിന്റെ ദി ട്രീ, ചവറ വിജയന്റെ ബുദ്ധന് 99, ആര്യനാട് രാജേന്ദ്രന്റെ മെഡിറ്റേഷന്‍, വി. സതീശന്റെ സ്റ്റോറി ടെല്ലര്‍, ബിജു സി.’രതന്റെ’ദി വിക്ടിം, സാജു മണ്ണത്തൂരിന്റെ ഷീ, ശിവന്റെ’ബണ്ടില്‍ ഓഫ് സ്ളോഗന്‍സ്’, വിനീഷ്കുമാറിന്റെ ദി ഡീസന്റ്, ഷെന്‍ലെയുടെ ഡോണ്ട് ഡിസ്റ്റര്‍ബ്, എ. ഗുരുപ്രസാദിന്റെ’ലൗവ് വിത്തൗട്ട് ഹാര്‍ട്ട് ആന്‍ഡ് ബ്രെയിന്‍’എന്നീ ശില്പങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സംരക്ഷിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: