ചേര്‍ത്തല: നഗരസഭ ഭരണം പരാജയമെന്ന് വിലയിരുത്തല്‍ ഉയര്‍ന്നതോടെ ഭരണമാറ്റത്തിനായി കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി. നിലവിലെ ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ കോണ്‍ഗ്രസിലെ രണ്ട് പേര്‍ക്ക് രണ്ട് വര്‍ഷം വീതവും അവസാന വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനുമായി ഭരണം പങ്കുവെയ്ക്കാനായിരുന്നു തീരുമാനം.
ഇത് സംബന്ധിച്ച് കെപിസിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ കരാര്‍ തയ്യാറാക്കിയിരുന്നു. ആദ്യ രണ്ട് വര്‍ഷം ഐസക് മാടവനക്കും പിന്നീട് പി. ഉണ്ണിക്കൃഷ്ണനും അവസാനത്തെ ഒരു വര്‍ഷം കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി. ജോസഫിനും ചെയര്മാന് സ്ഥാനം നല്‍കാനായിരുന്നു ധാരണ.
കേരള കോണ്‍ഗ്രസ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ചതോടെ ചെയര്മാന് സ്ഥാനം ഇവര്‍ക്ക് നല്‍കേണ്ടന്നാണ് നേതൃത്വത്തിന്റെ നിലപാടത്രേ. ഇതിനിടെയാണ് പാളയത്തില്‍ പടയായി കോണ്‍ഗ്രസിലെ ഒരു വിഭാഗം ഭരണനേതൃത്വത്തിനെതിരെ തിരിഞ്ഞത്.
ഗവ. താലൂക്ക് ആശുപത്രിയുടെ ദേശീയ അംഗീകാരം തുലാസില്‍ ആകുന്നതിനും ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നതിനും കാരണമായത് ഭരണ നേതൃത്വത്തിന്റെ അനാസ്ഥ മൂലമാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
ഭരണത്തിലേറി ഒന്നരവര്‍ഷത്തോളമായിട്ടും പ്രഖ്യാപനങ്ങളും വാചക സസര്ത്തുമല്ലാതെ നഗരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാനോ നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈമടക്ക് വാങ്ങുന്നത് ഭരണനേതൃത്വത്തിന്റെ അറിവോടെയാണെന്നുമാണ് വിമര്‍ശനമുയരുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കൊന്നും കരട് രൂപരേഖപോലും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഒപ്പമുള്ളവര്‍ക്ക് പോലും ആക്ഷേപമുണ്ട്. നഗരസഭ പരിധിയില്‍ ലൈസന്‍സില്ലാതെ വിദേശ മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടി ചിലര്‍ കെപിസിസി നേതൃത്വത്തിനടക്കം പരാതി നല്കാന് നീക്കം തുടങ്ങിയിട്ടുണ്ട്.
ഭരണത്തെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും നേതൃമാറ്റം സംബന്ധിച്ച് കരാറുണ്ടെങ്കില്‍ യഥാസമയം നടപ്പാക്കുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: