കൊല്‍ക്കത്ത: അതിര്‍ത്തി കടന്നെത്തുന്ന കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ ജവാന്മാര്ക്ക് ആര്‍ബിഐ പരിശീലനം നല്‍കണമെന്ന് ബിഎസ്എഫ്. ഇന്തോ-ബംഗ്ല അതിര്‍ത്തി വഴി കള്ളനോട്ടുകള്‍ വന്‍ തോതില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.
നോട്ട് അസാധുവാക്കലിനു ശേഷം ഒരു മാസത്തോളമായി ഇന്റലിജന്‍സ് ഏജന്‍സികളും, സമാന്തര സൈന്യവും അതിര്‍ത്തി വഴി 2000ന്റെ കള്ളനോട്ടുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ലഭിച്ച നോട്ടുകളുടെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതിര്‍ത്തി വഴി 2000ന്റേയും വ്യാജ നോട്ടുകള്‍ കടത്താന്‍ തുടങ്ങിയതോടെയാണ് ഇവ തിരിച്ചറിയാന്‍ പരിശീലനം നല്‍കണമെന്ന് ബിഎസ്എഫിനോട് ആവശ്യപ്പെട്ടത്. ഈ നിര്‍ദ്ദേശം ആര്‍ബിഐ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഎസ്എഫ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ഇന്തോ-ബംഗ്ല അതിര്‍ത്തിയിലെ മാള്‍ദ-മുര്‍ഷിദാബാദ് കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം കള്ളനോട്ട് കടത്ത്. ഈ മാസം എട്ടിന് മുര്‍ഷിദാബാദില്‍ നിന്നു കറന്‍സികളുമായി എത്തിയ യുവാവിനെ ബംഗാള്‍ പോലീസ് പിടികൂടി. 2000ന്റെ 40 നോട്ടുകളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. പുതിയ നോട്ടുകളില്‍ ആര്‍ബിഐ കൊണ്ടുവന്ന സുരക്ഷാ സംവിധാനങ്ങളില്‍ 50-60 ശതമാനം വരെ ഈ വ്യാജ നോട്ടുകളിലുമുണ്ട്.
2015 ജനുവരി മുതല്‍ 2016 നവംബറിനിടയില് ഇന്തോ-ബംഗ്ല അതിര്‍ത്തി വഴി 3,96,72,500 രൂപയുടെ വ്യാജ നോട്ടുകളാണ് സംരക്ഷാ സൈന്യം പിടിച്ചെടുത്തത്. 42 പേര് അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: