നമ്പൂതിരി സമുദായത്തെ ആധുനിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ചവരില്‍ പ്രഥമഗണനീയനാണ് വി.ടി. ഭട്ടതിരിപ്പാട്. വെള്ളിത്തിരുത്തി താഴത്തുമനയില്‍ രാമന് ഭട്ടതിരിപ്പാട് എന്ന വി. ടി. ഭട്ടതിരിപ്പാട് 1896 മാര്‍ച്ച് 26 ന് ജനിച്ചു. പൊന്നാനി താലൂക്കില്‍ തൃത്താല ഗ്രാമമാണ് ജന്മദേശം.
ബാല്യകാല വിദ്യാഭ്യാസം പരമ്പരാഗത രീതിയില്‍ നടന്നിരുന്നുവെങ്കിലും പതിനാറാം വയസ്സിലാണ് അക്ഷരവിദ്യാഭ്യാസം ആരംഭിക്കുന്നത്. 1919ല്‍, 23-ാ മത്തെ വയസ്സില്‍ തൃശൂര്‍ നമ്പൂതിരി വിദ്യാലയത്തില്‍നിന്നും വി.ടി. ഒമ്പതാം ക്ലാസ് പാസ്സായി. തുടര്‍ന്ന് നമ്പൂതിരി സമുദായ പരിഷ്കരണം തന്റെ പ്രവര്‍ത്തനരംഗമായി വിടി തിരഞ്ഞെടുത്തു. 1908 ല്‍ സ്ഥാപിതമായ യോഗക്ഷേമസഭയിലൂടെയാണ് വിടി സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സമുദായപരിഷ്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം ദേശീയ പ്രസ്ഥാനത്തിലും സജീവമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, മദ്യവര്‍ജനം, സ്വദേശി പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ അതീവ താല്പര്യത്തോടെ പങ്കെടുത്തു.
യോഗക്ഷേമസഭയിലെ പുരോഗമന ചിന്താഗതിക്കാരായ ഒരു വിഭാഗം 1919 ല്‍ ‘നമ്പൂതിരി യുവജനസംഘം’ എന്നൊരു സംഘടന രൂപീകരിച്ചു. ‘ഉണ്ണി നമ്പൂതിരി’ എന്ന പേരില്‍ ഒരു മുഖപത്രവും ആരംഭിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ വൃദ്ധന്മാര് ബാലികമാരെ വിവാഹം ചെയ്യുന്നത് തടയുക, വിധവാ വിവാഹം പ്രോത്സാഹിപ്പിക്കുക, പൂണൂല് ഉപേക്ഷിക്കുക, കുടുമ വെട്ടിക്കളയുക, സ്ത്രീകള്‍ മറക്കുടയും മറ്റും ചൂടുന്ന സമ്പ്രദായം അവസാനിപ്പിക്കുക, സ്മാര്‍ത്ത വിചാരണ അവസാനിപ്പിക്കുക, ബഹുഭാര്യത്വം ഇല്ലാതാക്കുക എന്നിവയായിരുന്നു സംഘടിപ്പിച്ചിരുന്നത്. വി.ടിയുടെ നാടകം, ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’ 1929 ല്‍ അവതരിപ്പിക്കപ്പെട്ടതോടുകൂടി പ്രവര്‍ത്തനങ്ങള്‍ ഉച്ചസ്ഥായിയിലെത്തി. അതേവര്‍ഷം നമ്പൂതിരി യുവജന സംഘത്തിന്റെ സെക്രട്ടറിയായി വിടി തെരഞ്ഞെടുക്കപ്പെട്ടു.
1931 ല്‍ വിടി നടത്തിയ ‘യാചനയാത്ര’ കേരളത്തില്‍ പിന്നീട് നടന്ന പല നവോത്ഥാന യാത്രകള്‍ക്കും പ്രചോദനമായി. ദാരിദ്ര്യം മൂലം പഠിക്കാന്‍ നിവൃത്തിയില്ലാത്ത ബാലിക-ബാലന്മാര്ക്ക് സഹായം നല്കുന്നതിനുവേണ്ടിയായിരുന്നു ഈ യാത്ര തുടങ്ങിയത്. ആദ്യത്തെ വിധവാവിവാഹത്തിന് നേതൃത്വം കൊടുത്തത് വിടിയായിരുന്നു. വിടിയുടെ രണ്ടാംഭാര്യ ശ്രീദേവി അന്തര്‍ജനത്തിന്റെ അനുജത്തി ഉമ എന്ന വിധവയെ 1935 ല്‍ എംആര്‍ബി വിവാഹം കഴിച്ചു. 1940 കളായപ്പോഴേക്കും മിശ്രവിവാഹം എന്നതായി വി.ടിയുടെ ലക്ഷ്യം.
തന്റെ അനുജത്തി പാര്‍വതിയെ നായര്‍ സമുദായാംഗമായ പി.കെ. രാഘവപണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ചാണ് വിടി ഈ വിപ്ലവകരമായ നടപടിക്ക് തുടക്കം കുറിച്ചത്. 1968 ല്‍ തന്റെ 72-ാം വയസ്സില്‍ മിശ്രവിവാഹപ്രചരണത്തിനായി അദ്ദേഹം കാഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തിവരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചു. വിശ്വസിക്കുന്നത് പ്രായോഗികമാക്കുവാന്‍ പരിശ്രമിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു വി.ടി.
‘കണ്ണീരും കിനാവും’ എന്ന വി.ടിയുടെ ആത്മകഥയ്ക്ക് 1970 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1982 ഫെബ്രുവരി 12 ന് വിടി അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: