ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിയില്‍ നിന്ന് ആദായ നികുതി വകുപ്പ് 120 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു. ബെംഗളൂരു ഹൊസ്കോടെയില്‍ നിന്നുള്ള എംഎല്‍എ എം.ടി.ബി. നാഗരാജിന്റെ വസതിയില്‍ നിന്നാണ് ഇത്രയും സ്വത്തുക്കള്‍ കണ്ടെത്തിയത്. ഇതില്‍ 1.10 കോടി പണമായും 10 കിലോഗ്രാം സ്വര്‍ണവുമാണ് ഉണ്ടായിരുന്നത്.
നിയമവിരുദ്ധമായ ഭൂമി നിക്ഷേപവും, വ്യാപാര സ്ഥാപനങ്ങളുടെ നിര്‍മാണത്തില്‍ നിന്നുമാണ് ഇത്രയും സ്വത്തുക്കള്‍ ഇയാള്‍ സമ്പാദിച്ചത്. കൂടാതെ ആശുപത്രിയും, നിരവധി വീടുകളും സ്വന്തമായുണ്ട്. ഇവ വാടകയ്ക്ക് നല്കിയിരിക്കുന്നു.
നാഗരാജിന്റെ വസതിയില്‍ നടത്തിയ അന്വേഷണത്തില്‍ 560 ഏക്കര്‍ ഭൂമി കൈവശമുണ്ടെന്നും കണ്ടെത്തി. 3,500 ഓളം സ്വത്തുക്കളുടെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിവിധ ഭൂവുടമകളില്‍ നിന്നും 70 കോടിയോളം ഇയാളുടെ പേരില്‍ നിക്ഷേപിച്ചതു സംബന്ധിച്ചും അന്വേഷണം നടക്കുന്നു.
കര്‍ണാടക മന്ത്രി രമേഷ് എല്‍. ജാര്‍കിഹോളി, മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് ലക്ഷ്മി ആര്. ഹെബ്ബല്കര് എന്നിവരില്‍ നിന്ന് കഴിഞ്ഞ മാസം ആദായ നികുതി വകുപ്പ് 162 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 41 ലക്ഷം പണവും ബാക്കി സ്വര്‍ണ്ണാഭരണങ്ങളുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: