തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രാണോയിയുടെ ആത്മഹത്യയില്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പലടക്കമുള്ള ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുക്കാന്‍ തീരുമാനിച്ചതോടെ കോളജ് അധികൃതരുടെ കോപ്പിയടി വാദം പൊലീസ് തള്ളിയിരിക്കുകയാണ്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മേനേജ്മെന്റ് നിരത്തിയ വാദങ്ങളെല്ലാം പാടെ തള്ളിയാണ് അധ്യാപകര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്താന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് നിയമോപദേശം പൊലീസിന് ലഭിച്ചു. അതേസമയംജിഷ്ണു കോപ്പിയടിച്ചുവെന്നും, ഓഫീസിലത്തെിച്ച് ഉപദേശിച്ചുവെന്നുമുള്പ്പെടെയുള്ള റിപ്പോര്‍ട്ട് നല്കിയ പ്രിന്‍സിപ്പല്‍, ആരോപണവുമുയര്ന്ന കോളേജിലെ പി.ആര്.ഒ. മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്റെ മകന് സഞ്ജിത്ത് എന്നിവര്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് പൊലീസ്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ജനുവരി ആറിന് നടന്ന ഫിസിക്സ് പരീക്ഷയില്‍ ജിഷ്ണു രണ്ട് തവണ തൊട്ടടുത്തിരുന്ന വിദ്യാര്‍ഥിയുടെ പേപ്പറില്‍ നിന്നും നോക്കിയെഴുതിയെന്നും, ഇത് കോളേജിലെ ആഭ്യന്തര ഇന്‍വിജിലേറ്റര്‍ കൂടിയായ അസി.പ്രഫ പ്രവീണ്‍ കാണുകയും നോക്കിയെഴുതിയത് ഇന്‍വിജിലേറ്റര്‍ നീക്കം ചെയ്യുകയും ചെയ്തു. പരീക്ഷാ സെല്‍ അംഗങ്ങളോട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതനുസരിച്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ജിഷ്ണുവിനെ ഉപദേശിച്ച് വിടുകയായിരുന്നു. കുട്ടിയുടെ ഭാവിയെ കരുതിയാണ് സര്‍വകലാശാലയെ അറിയിക്കാതിരുന്നതും പരീക്ഷയില്‍ നിന്നും മാറ്റി നിറുത്തുകയെന്നതുള്പ്പെടെയുള്ള മറ്റ് മേല്‍നടപടികളിലേക്ക് കടക്കാതിരുന്നത്. മര്ദ്ദനമേറ്റെന്നതും മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണവും അടിസ്ഥാന രഹിതമാണ്. വിഷയത്തെ രാഷ്ട്രീയ താല്‍പ്പര്യത്തോടെയും ലക്ഷ്യങ്ങളോടെയുമാണ് സമീപിക്കുന്നതെന്നുമായിരുന്നു ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ നിരത്തിയ വാദം.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇത് തന്നെയായിരുന്നു കോളേജ് മാനേജ്മെന്റ് വിശദീകരിച്ചത്. എന്നാല്‍ കോപ്പിയടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ലെന്ന് പരിശോധന നടത്തിയ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറും, എ.ഡി.ജി.പിയും വ്യക്തമാക്കിയിരുന്നു. പ്രാഥമികാന്വേഷണത്തിലും, തെളിവ് ശേഖരണത്തിലും മൊഴി ശേഖരണത്തിലും മാനേജ്മെന്റുയര്ത്തിയ കോപ്പിയടി സാധ്യത പൊലീസിനും കണ്ടത്തൊന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരടക്കം 230 ഓളം പേരില്‍ നിന്നുമാണ് പൊലീസ് മൊഴി ശേഖരിച്ചത്. ഈ സാഹചര്യത്തിലാണ് ജിഷ്ണുവിനെ മാനസീക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന വിലയിരുത്തലിലേക്ക് എത്തി, എഫ്.ഐ.ആറില്‍ 306ാം വകുപ്പും ഉള്‍പ്പെടുത്തി ആരോപണവിധേയര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: