ഇടുക്കി: ജില്ലയിലെ വിവിധ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികളില്‍ നടന്ന അഴിമതികളെ കുറിച്ചുള്ള അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
കോളനികളില്‍ അനുവദിച്ച വിവിധ പദ്ധതികളിലെ കോടികളുടെ അഴിമതിയും ക്രമക്കേടും മുന്‍ ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്ജ്, മുന്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി എന്‍ സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ കേസുകളെല്ലാം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍
വരുന്നതിനാല്‍ അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ കേസില്‍ പ്രതികളാക്കപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയോ വകുപ്പുതല നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. പ്രതിപ്പട്ടികയില്‍ വന്നിട്ടുള്ള നിര്‍വ്വഹണ ഏജന്‍സികളും ഉദ്യോഗസ്ഥന്മാരും കരാറുകാരും ഇപ്പോഴും സര്‍ക്കാരിന്റെ വിവിധ ജോലികള്‍ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. അന്വേഷണം വിജിലന്‍സിന് കൈമാറിയാല്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ നടപടിയുണ്ടാവുകയുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജില്ലയിലെ തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളില്‍ 2012-13 വര്‍ഷത്തില്‍ നടപ്പിലാക്കിയ ‘സ്വയംപര്യാപ്ത ഗ്രാമം’ പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ ഗുരുതരമായ ക്രമക്കേടും, അഴിമതിയും, കൃത്യവിലോപവും ഉണ്ടായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കോടി
രൂപയാണ് ഒരോ പദ്ധതിയുടേയും നിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ അനുവധിച്ചത്. ഏഴ് കേസുകളാണ് ജില്ലയില്‍ ‘സ്വയംപര്യാപ്ത ഗ്രാമം’ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അന്വേഷണം നടന്ന് വരവെയാണ് ജില്ലാ പോലീസ് മേധാവിയെ അടക്കം ജില്ലയില്‍ നിന്നും നീക്കം ചെയ്തത്. കേസില്‍ യാതൊരു നടപടിയും എടുക്കാന്‍ പോലീസിന് സാധിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: