മറ്റത്തൂര്‍: നൂലുവള്ളി ലിഫ്റ്റ് ഇറിഗേഷന്‍ ഒരുമാസത്തോളമായി പ്രവര്‍ത്തിക്കുന്നില്ല. മോട്ടോര്‍ കത്തിനശിച്ചതാണ് കാരണം. നൂലുവള്ളിയിലെയും ചെമ്പുച്ചിറയിലെയും കാര്‍ഷികമേഖലയ്ക്കും കുടിവെള്ളത്തിനും ഇത് ഭീഷണിയായി മാറി. ചെമ്പുച്ചിറയിലെ കുളം നിറയ്ക്കുന്നത് നൂലുവള്ളി ലിഫ്റ്റ് ഇറിഗേഷന്‍ വഴിയാണ്. പമ്പിങ് നിലച്ചതോടെ കുളത്തിലെ വെള്ളം അഞ്ചടിയോളം താഴ്ന്നു. ഇനി വെള്ളം കുറഞ്ഞാല്‍ സമീപപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളുടെ കിണറുകള്‍ വറ്റും. നൂലുവള്ളിയിലെ കാര്‍ഷിക മേഖല ഉണക്കുഭീഷണിയിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു. 35 ലക്ഷം രൂപ ചെലവില്‍ കഴിഞ്ഞ വര്‍ഷം ചെമ്പുച്ചിറ കുളം നവീകരിച്ചിരുന്നു. നാലായിരം മത്സ്യക്കുഞ്ഞുങ്ങളെയും ഇതില്‍ വളര്‍ത്തുന്നുണ്ട്. ചെമ്പുച്ചിറ കുളം സംരക്ഷണ സമിതിയും നൂലുവള്ളി ലിഫ്റ്റ് ഇറിഗേഷന്‍ ഭാരവാഹികളും പഞ്ചായത്തില്‍ പരാതി നല്കി.
കേടായ മോട്ടോര്‍ നന്നാക്കാന്‍ 20,000 രൂപ ചെലവ് വരുമെന്നും എത്രയുംവേഗം തുക അനുവദിക്കണമെന്നുമാണ് ആവശ്യം. പുതിയ പമ്പ് ഹൗസ് വഴി വെള്ളം വിതരണം ചെയ്താല്‍ ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കാര്യക്ഷമമായും കൂടുതലായും കുടിവെള്ളം കിട്ടുമെന്നും ഇവര്‍ പറയുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, പുത്തനോളി, നാഡിപ്പാറ വരന്തരപ്പിള്ളി പഞ്ചായത്തിലെ മുനിയാട്ടുകുന്ന്, കല്ക്കുഴി, പരുന്ത്പാറ തുടങ്ങിയ കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങള്‍ക്ക് വലിയ ഉപകാരമുള്ളതാണ് ഈ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: