ബെംഗളൂരു: കാഴ്ച പരിമിതരുടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തി. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പുറത്താകാതെ 99 റണ്‍സെടുത്ത ഓപ്പണര്‍ പ്രകാശ ജയരാമയ്യയയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. 43 റണ്‍സെടുത്ത അജയ് കുമാര്‍ റെഡ്ഢി റണ്ണൗട്ടായപ്പോള്‍ 26 റണ്‍സെടുത്ത കേതന് പട്ടേല്‍ പരിക്കേറ്റ് മടങ്ങുകയായിരുന്നു.
നേരത്തെ 37 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഓപ്പണര്‍ ബാദര്‍ മുനീറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. മുഹമ്മദ് ജാമില്‍ 24ഉം ആമിര്‍ ഇഷ്ഫാഖ് 20 ഉം റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ജാഫര്‍ ഇഖ്ബാല്‍, കേതന് പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അജയ് കുമാര്‍ റെഡ്ഢിയും ആര്. സുനിലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പ്രകാശ് ജയരാമയ്യയാണ് മാന്‍ ഓഫ് ദി മാച്ച്. മാന്ഒഫ് ദി സീരീസില്‍ ബി വണ്‍ വിഭാഗത്തില്‍ പാക്കിസ്ഥാന്റെ റിയാസത്ത് ഖാനും ബി ടുവില്‍ പാക്കിസ്ഥാന്റെ തന്നെ ബദര്‍ മുനീറിനെയും ബി ത്രിയില്‍ ശ്രീലങ്കയുടെ സുരംഗ സമ്പത്തിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: