മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ അപരാജിത കുതിപ്പ്. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒസാസുനയെ തകര്‍ത്തു. റയലിന് വേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഇസ്കോ, ലൂക്കാസ് വാസ്ക്വെസ് എന്നിവര്‍ ഗോള്‍ നേടി.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്ന റയല്‍ 24-ാം മിനറ്റിലാണ് ആദ്യം ലീഡ് നേടിയത്. കരിം ബെന്‍സേമയുടെ പാസ് സ്വീകരിച്ച് ബോക്സിനുള്ളില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പായിച്ച വലംകാലന്‍ ഷോട്ട് ഒസാസുന വലയില്‍ കയറി. എന്നാല്‍ ഒമ്പത് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഒസാസുന സമനില പിടിച്ചു. സെര്‍ജിയോ ലിയോണാണ് ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍.
രണ്ടാം പകുതിയില്‍ റയല്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുത്തു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 62-ാം മിനിറ്റില്‍ ഇസ്കോയുടെ ഷോട്ടാണ് വലയിലെത്തിയത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് ഒസാസുന താരങ്ങളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ കളി പരിക്കു സമയത്തേക്ക് നീണ്ടപ്പോഴാണ് മൂന്നാം ഗോള്‍ പിറന്നത്. മാഴ്സെലേയുടെ പാസ് സ്വീകരിച്ച് വാസ്ക്വെസ് പായിച്ച ഷോട്ട് ഒസാസുന വലയില്‍ കയറി. വിജയത്തോടെ 20 കളികളില്‍ നിന്ന് 49 പോയിന്റുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ട് മത്സരം കൂടുതല്‍ കളിച്ച ബാഴ്സലോണ 22 കളികളില്‍ നിന്ന് 48 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.
ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബാഴ്സലോണയും മികച്ച വിജയം നേടി. എംഎസ്എന്‍ ത്രയത്തിന്റെ കരുത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് അവര്‍ അലാവെസിനെ തകര്‍ത്തു. സുവാരസ് രണ്ട് ഗോളുകള്‍ നേടി. 37, 67 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോള്‍. 40-ാം മിനിറ്റില്‍ നെയ്മര്‍, 59-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയും 65-ാം മിനിറ്റില്‍ ഇവാന് റാക്കിട്ടിക്കും ലക്ഷ്യം കണ്ടപ്പോള്‍ 63-ാം മിനിറ്റില്‍ റുവാനോ ഡെല്‍ഗാഡോയുടെ സെല്‍ഫ് ഗോളും ബാഴ്സക്ക് തുണയായി. പിന്നീട് കളി തീരാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെയാണ് പ്രതിരോധത്തിലെ കരുത്തന് വിദാലിന് പരിക്കേറ്റത് ബാഴ്സക്ക് തിരിച്ചടിയായി. ഈ സീസണില്‍ വിദാലിന് ഇനി കളിക്കാന്‍ കഴിയില്ല.
കഴിഞ്ഞ സെപ്റ്റംബര്‍ 10ന് നൗ കാമ്പില്‍ അലാവെസിനോടേറ്റ 2-1ന് പരാജയത്തിന് പകരം വീട്ടാനും ബാഴ്സക്കായി. ഇനി ഇരു ടീമുകളും തമ്മില്‍ മെയ് 27ന് കിങ്സ് കപ്പ് ഫൈനലില്‍ ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക് ബില്‍ബാവോ 2-1ന് ഡിപോര്‍ട്ടീവോ ലാ കൊരൂണയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: