ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്ക്ക് ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ആഴ്സണല്‍ ടീമുകള്‍ വിജയം സ്വന്തമാക്കി. അതേസമയം രണ്ടാമതുള്ള ടോട്ടനം തോല്‍വി വഴങ്ങി.
ലിവര്‍പൂളിനോടാണ് ടോട്ടനത്തിന്റെ അപ്രതീക്ഷിത തോല്‍വി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെമ്പട സ്വന്തം തട്ടകത്തില്‍ വിജയിച്ചത്. രണ്ട് മിനിറ്റിനിടെ സാഡിയോ മാനേയാണ് രണ്ട് ഗോളുകളും നേടിയത്. 16, 18 മിനിറ്റുകളിലായിരുന്നു മാനേയുടെ ഗോളുകള്‍. പന്ത് കൈവശം വക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ലിവര്‍പൂള്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു. വിജയിച്ചെങ്കിലും 25 കളികളില്‍ നിന്ന് 49 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്തു തുടരുകയാണ്. ടോട്ടനത്തിന് 25 കളികളില്‍നിന്ന് 50 പോയിന്റ്.
ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡിനെ കീഴടക്കി. 32-ാം മിനിറ്റില്‍ ജുവാന്‍ മാട്ടയും 60-ാം മിനിറ്റില്‍ അന്റോണിയോ മാര്‍ഷ്യലും ഗോള്‍ നേടി. 25 കളികൡ നിന്നും 48 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാമത്.
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആഴ്സണലും മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം കണ്ടത്. ഹള്‍ സിറ്റിയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. വിവാദ ഗോള്‍ ഉള്‍പ്പെടെ രണ്ടും നേടിയത് ചിലിയന്‍ സ്ട്രൈക്കര്‍ അലക്സി സാഞ്ചസ്. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷമാണ് ഗണ്ണേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയത്.
കളിയുടെ 34-ാം മിനിറ്റിലാണ് വിവാദ ഗോള്‍. ഹള്‍ ഗോള്‍കീപ്പര്‍ എല്ഡിന് യാകുപോവിച്ച് ഗോള്‍ലൈനില്‍ സേവ് ചെയ്ത പന്ത് സാഞ്ചെസിന്റെ കയ്യില്‍ തട്ടി അകത്തുകയറുകയായിരുന്നു. പരിക്കുസമയത്ത് ഹള്‍ താരം സാം ക്ലുകാസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ സാഞ്ചസ് രണ്ടാം ഗോളും നേടി. ടോട്ടനത്തിനൊപ്പം ആഴ്സണലിനും 50 പോയിന്റുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ ഗണ്ണേഴ്സ് മൂന്നാം സ്ഥാനത്ത്.
മറ്റ് മത്സരങ്ങളില്‍ സതാംപ്ടണ് 4-0ന് സണ്ടര്‍ലാന്‍ഡിനെയും സ്റ്റോക്ക് സിറ്റി 1-0ന് ക്രിസ്റ്റല്‍ പാലസിനെയും പരാജയപ്പെടുത്തിയപ്പോള്‍ വെസ്റ്റ്ഹാം-വെസ്റ്റ്ബ്രോംവിച്ച് കളി 2-2നും മിഡില്‍സ്ബ്രോ-എവര്ട്ടണ് മത്സരം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: