വിഴിഞ്ഞം: തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ അസുഖങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതരുടെ അനാസ്ഥ തുടരുന്നു. പഞ്ചായത്ത് മേഖലയായിരുന്ന വിഴിഞ്ഞം, മുക്കോല, കോട്ടപ്പുറം പ്രദേശങ്ങള്‍ നഗരസഭയോട് കൂട്ടിച്ചേര്‍ത്തിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. പക്ഷേ അതിര്‍ത്തി പ്രദേശം എന്ന നിലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല.
ഈ മേഖലകളിലെ ഓട വൃത്തിയാക്കല്‍ മുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇക്കാരണത്താല്‍ വിഴിഞ്ഞം, മുക്കോല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാലിന്യപ്രശ്നവും കൊതുകുശല്യവും രൂക്ഷമാണ്. റോഡിന് ഇരുവശങ്ങളിലേയും ഓടകളിലെല്ലാം മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം പരക്കുന്ന അവസ്ഥയാണ്. പലയിടത്തും ഓടകള്‍ക്ക് മേല്മൂടി ഇല്ലാത്തതിനാല്‍ മാലിന്യം റോഡിലേക്കു കൂടി വ്യാപിച്ചിട്ടുണ്ട്. മഴയില്ലാത്തതിനാല്‍ മാലിന്യം ഒഴുകിപ്പോകാന്‍ സാഹചര്യമില്ല. ഇക്കാരണത്താല്‍ കൊതുകുശല്യവും ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.
ഈ മേഖലകളില്‍ നഗരസഭയുടെ നേതൃത്വത്തിലെ ഗാര്‍ഹിക മാലിന്യശേഖരണവും ഈ മേഖലയില്‍ കാര്യക്ഷമമല്ല. വീടുകളിലേയും കടകളിലേയും മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതും ഓടകളിലാണ്. ചന്തയില്‍നിന്നുള്ള മത്സ്യ, മാംസ മാലിന്യങ്ങളും കേടായ പച്ചക്കറി മാലിന്യങ്ങളും ഓടയില്‍ കെട്ടിക്കിടക്കുന്നുണ്ട്. പാതയോരത്ത് കച്ചവടം ചെയ്യുന്നവര്‍ വില്പനയ്ക്കു ശേഷം ഓടയില്‍ സ്ലാബില്ലാത്ത സ്ഥലത്തുവെച്ച് മാലിന്യം കത്തിക്കുന്നത് പതിവാണ്. ഇതിന്റെ അവശിഷ്ടങ്ങളും ഓടയില്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാക്കുന്നു. ഇത്തരം കാരണങ്ങളാണ് അനാരോഗ്യകരമായ സാഹചര്യത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാനുള്ള കാരണങ്ങള്‍.
അതിര്‍ത്തി വാര്‍ഡ് ആയതിനാല്‍ നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഇവിടേക്ക് എത്തുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അഥവാ എത്തിയാല്‍ തന്നെ റോഡരിലെ ചപ്പുചവറുകളും മറ്റും ഓടയിലേക്ക് തന്നെ നിക്ഷേപിക്കലാണ് പതിവ്. ഇവര്‍ക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുക്കാനോ പരിശോധിക്കാനോ ഉള്ള യാതൊരു സംവിധാനങ്ങളും നഗരസഭയ്ക്ക് ഇല്ല എന്നതാണ് യഥാര്‍ത്ഥ്യം.
പ്രദേശത്ത് കൊതുകുശല്യം വര്‍ധിച്ചത് നാട്ടുകാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ പരിസരത്തുള്ള മറുനാടന്‍ തൊഴിലാളി ക്യാമ്പുകളിലും ഏറെ വൃത്തിഹീനമായ സാഹചര്യമാണുള്ളത്. ഇവിടെനിന്ന് കഴിഞ്ഞ വര്‍ഷം മന്തുരോഗം ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആരോഗ്യവകുപ്പും നഗരസഭയും മുന്‍കൈയെടുത്ത് മുക്കോലയില്‍ കൊതുകുനശീകരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: