വിളപ്പില്‍: പദ്ധതി നിര്‍വഹണത്തിലെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് വിളപ്പില്‍ശാല ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പ്രഖ്യാപനത്തിലൊതുങ്ങി. 2015 ല്‍ ശിലാസ്ഥാപനം നടന്ന മന്ദിര നിര്‍മ്മാണമാണ് പഞ്ചായത്തിന്റെ അനാസ്ഥയില്‍ യാഥാര്‍ത്ഥ്യമാകാതെ പോയത്. പദ്ധതിക്കായി അനുവദിച്ച 29 ലക്ഷം വിളപ്പില്‍ പഞ്ചായത്ത് പാഴാക്കി.
വിളപ്പില്‍ശാല ക്ഷേത്രജംഗ്ഷനിലെ പൊതുചന്തയോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുവക 36 സെന്റില്‍ ബഹുനില മന്ദിരം നിര്‍മ്മിക്കാനായിരുന്നു കഴിഞ്ഞ ഭരണസമിതി തീരുമാനമെടുത്തത്. നിലവില്‍ ഈ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന കാലപ്പഴക്കത്താല്‍ ദ്രവിച്ചുതുടങ്ങിയ വ്യാപാര സമുച്ചയം പൊളിച്ചു നീക്കി കെട്ടിടം നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടത്. പഞ്ചായത്ത് ആസ്ഥാനം, കൃഷി ഓഫീസ്, ആയുര്‍വേദ ആശുപത്രി, മസാജ് സെന്റര്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഒരു കുടക്കീഴില് എന്നതായിരുന്നു പ്രഖ്യാപനം. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടതുപക്ഷം പദ്ധതിയെ എതിര്‍ത്തു. പഞ്ചായത്ത് ആസ്ഥാനം ഉള്‍പ്പടെ വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകുന്നതിലായിരുന്നു അവരുടെ എതിര്‍പ്പ്.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ധനകാര്യ കമ്മീഷന് ഫണ്ട്, പ്ലാന്‍ ഫണ്ട് വിഹിതം, ഓണ്‍ ഫണ്ടിലെ നീക്കിയിരിപ്പ് എന്നിവയിലൂടെ ഒരു മെമ്പര്‍ക്ക് 2.63 ലക്ഷം വീതം അനുവദിച്ചു കിട്ടിയിരുന്നു. പഞ്ചായത്തില്‍ ഒരു പൊതുസ്ഥാപനം ഉണ്ടാക്കുവാന്‍ മെമ്പര്‍മാര്‍ ഈ തുക മന്ദിര നിര്‍മ്മാണത്തിനായി നല്‍കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു. ബിജെപി പ്രതിനിധി വള്ളിമംഗലം ചന്ദ്രന് ഉള്‍പ്പടെയുള്ള 11 അംഗങ്ങള്‍ തങ്ങളുടെ വിഹിതമായ 29 ലക്ഷം മന്ദിര നിര്‍മ്മാണത്തിന് നല്കി. എന്നാല്‍ ഇടത് മെമ്പര്‍മാര്‍ ഉള്‍പ്പടെ ഒന്പതുപേര് പദ്ധതിയോട് വിയോജിച്ചു. അവര്‍ തങ്ങളുടെ വിഹിതം അവരവരുടെ വാര്‍ഡുകളുടെ വികസനത്തിനായി ചെലവഴിച്ചു.
2016 മാര്‍ച്ച് മാസത്തിനുള്ളില്‍ കരാര്‍ ക്ഷണിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ഓഫീസ് സമുച്ചയ നിര്‍മ്മാണം തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടത് ഭരണസമിതി അട്ടിമറിച്ചു. സ്പില്‍ ഓവറായി നിലനിന്ന 29 ലക്ഷം അതോടെ പാഴാവുകയായിരുന്നു. ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയില്‍ തുടരുന്ന വിളപ്പില്‍ശാലയിലെ പഞ്ചായത്തുവക കടമുറികള്‍ക്ക് പകരം പുത്തന്‍ ഷോപ്പിംഗ് കോംപ്ലക്സ് സ്വപ്നം കണ്ട വ്യാപാരികളും നാട്ടുകാരും പദ്ധതി പാളിയതില്‍ നിരാശരാണ്. നാട്ടുകാരുടെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടും രണ്ടു വര്‍ഷം മുന്‍പ് ആഘോഷമായി സ്ഥാപിക്കപ്പെട്ട ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാഫലകം പദ്ധതിയുടെ ഓര്‍മ്മപ്പെടുത്തലായി ശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: