മരട്: ജനങ്ങളുടെ ജീവന് പന്താടി, പഴഞ്ചന്ബോട്ടില് നെട്ടൂര്‍-തേവരഫെറി കടത്ത് സര്‍വ്വീസ് മരട് നഗരസഭയ്ക്ക് ബാധ്യതയാകുന്നു. നഗരസഭ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 27 ലക്ഷം രൂപ ചെലവാക്കി സര്വ്വീസിനിറക്കിയ പുതിയ ബോട്ട് ‘പ്രിയദര്‍ശിനി 2’ കട്ടപ്പുറത്തായി. ഇത് അറ്റകുറ്റപ്പണി നടത്താതെ ദിവസവാടകയ്ക്ക് ബോട്ടിറക്കുകയായിരുന്നു. ബോട്ട് വാടകയും ജീവനക്കാരുടെ കൂലിയുമായി 2000 രൂപയും, ദിവസേന 20 ലിറ്റര്‍ ഡീസലിനുള്ള തുകയും നഗരസഭ ചെലവാക്കുന്നുണ്ട്. കൂടാതെ കടത്ത് കൂലിയായി യാത്രക്കാരില്‍ നിന്ന് നാല് രൂപ വീതവും ബോട്ട് ജീവനക്കാര്‍ വാങ്ങുന്നു.
നേരത്തെ നഗരസസഭ പ്രിന്റ് ചെയ്ത് നല്‍കിയിരുന്ന ടിക്കറ്റുകളാണ് യാത്രക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ ബോട്ടുടമ തന്നെ സ്വന്തമായി ടിക്കറ്റടിച്ച് നല്‍കുകയാണ്. ഇതിലൂടെ 1500 രൂപയോളം നഗരസഭയുടെ അനുമതിയില്ലാതെ പോക്കറ്റിലാക്കുന്നു.
പ്രിയദര്‍ശിനി ബോട്ടിന്റെ തകരാറുകള്‍ പരിശോധിക്കാന്‍ ആലപ്പുഴ ഓഫീസില്‍ നിന്നും എത്തിയ തുറമുഖ വകുപ്പ് സര്‍വേയര്‍ വാടക ബോട്ടിന്റെ പരിതാപകരമായ അവസ്ഥ കണ്ട് അമ്പരന്നു. ബോട്ടിന്റെ ജാലിയും, വശങ്ങളും പൊളിഞ്ഞ് അടര്‍ന്ന് പോയിരിക്കുന്നു. ഇരുപത്തിയഞ്ചോളം യാത്രക്കാരെ കയറ്റുന്ന ബോട്ടില്‍ ആകെ നാല് ലൈഫ് ബോയകളാണ് ഉള്ളത്. സുരക്ഷാ സര്‍ട്ടിഫിക്കറ്റില്ലാതെയാണ് ഇപ്പോള്‍ ഇവര്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സര്‍വേയര്‍ മുഹമ്മദ് പറഞ്ഞു. കൊച്ചിന് പോര്‍ട്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി. മൂസ, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് കെ.അദീഷ്, ബോട്ടിന്റെ നിര്‍മ്മാതാക്കളായ കെഎസ്ഐഎന്‍സി സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥന് അനൂപ് കുമാര്‍ എന്നിവരായിരുന്നു പരിശോധനാ സംഘത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: