കോഴിക്കോട്: സംസ്ഥാനത്തെ റോഡ് പണിക്ക് ടാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട അപ്രായോഗിക നിര്‍ദ്ദേശം സര്‍ക്കാര്‍ തിരുത്തിയെങ്കിലും അനിശ്ചിതത്വം തുടരും.
2016-17 വാര്‍ഷിക പദ്ധതിയിലെ റോഡ് പണികളില്‍ മിക്കതും സ്തംഭിച്ചിരിക്കുകയാണ്. കരാറുകാരും കണ്‍വീനര്‍മാരും സ്വന്തം നിലയ്ക്ക് ടാര്‍ വാങ്ങി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് റോഡ് പണിയെ തളര്‍ത്തിയത്. ഇവര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോ മുഖേന ടാര്‍ (ബിറ്റുമിന്‍) വാങ്ങുന്നതിനുള്ള അനുമതിയും നിരസിച്ചിരുന്നു. ഇതോടെ ടാര്‍ വാങ്ങുന്നത് കരാരുകാര്‍ നിര്‍ത്തി. ഈ സ്ഥിതി വ്യാപകമായതോടെയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തദ്ദശ സ്ഥാപനങ്ങള്‍ അടിയന്തരമായി ടാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങി കരാറുകാര്‍ക്ക് നല്‍കണമെന്നാണ് ഈ നിര്‍ദ്ദേശം.
ടാര്‍ വാങ്ങി സംഭരിച്ച് വിതരണം ചെയ്യേണ്ട ചുമതല സെക്രട്ടറിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ ഉപേക്ഷ വരുത്തി, റോഡ് പ്രവര്‍ത്തി സമയബന്ധിതമായി നടത്തിയില്ലെങ്കില്‍ ഉത്തരവാദിത്വം സെക്രട്ടറിക്കായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഈ നിര്‍ദ്ദേശം കൊണ്ടും പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് സൂചന. സംസ്ഥാനത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനേ പണം പിന്‍വലിക്കാന്‍ അധികാരമുള്ളൂ.
അതായത് മിക്കയിടത്തും ഈ അധികാരം അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്കാണ്. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രൈസ് സോഫ്റ്റ് വെയറില്‍, സര്‍ക്കാര്‍ തലത്തില്‍ ടാര്‍ ലഭ്യമാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മിക്ക നിര്‍വ്വഹണ ഉദ്യോഗസ്ഥരും നല്കിയ മറുപടി. സര്‍ക്കാര്‍ ടാര്‍ നല്‍കുന്നതിന് നിരക്ക് നിശ്ചയിക്കാത്തതുകൊണ്ടായിരുന്നു ഈ മറുപടി. ഇത്തരം സാഹചര്യത്തില്‍ ടാറിനുള്ള പണം പിന്‍വലിക്കല്‍ സാങ്കേതിക കുരുക്കിലാകും.
പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ ടാര്‍ എടുക്കലും അതിന്റെ സംഭരണവും പ്രയാസമുണ്ടാക്കും. അടച്ചുറപ്പുള്ള സംഭരണ കേന്ദ്രമില്ലാതെ ടാര്‍ മോഷണം പോകാനുള്ള സാദ്ധ്യതയുണ്ട്. മുന്‍ കാലങ്ങളില്‍ ഇപ്രകാരം സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം റിസ്ക് ഏറ്റെടുത്ത് കുഴപ്പത്തില്‍ ചാടണോയെന്ന് ആശങ്കയുണ്ടായിരിക്കും സെക്രട്ടറിമാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: