കൂറ്റനാട്: എല്ലാത്തിനെയും പണത്തിന്റെ അളവുകോലില്‍ കാണുന്ന കോര്‍പ്പറേറ്റ് കാലത്താണ് നാം ജീവിക്കുന്നതെന്ന് ടി.പത്മനാഭന് പറഞ്ഞു. മേഴത്തൂര്‍ വി.ടി സ്മാരക സമിതിയുടെ വി.ടി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ അതിമഹത്തായ ആത്മകഥകള്‍ ഉണ്ടായിട്ടുണ്ട്. ഏതളവുകോല് വെച്ച് നോക്കിയാലും ‘കഴിഞ്ഞ കാല’വും, വി.ടി ഭട്ടതിരിപ്പാടിന്റെ ‘കണ്ണീരും കിനാവും’ മികച്ചവയാണ്. എന്നാല്‍ ഇന്ന് കേരളത്തില്‍ മികച്ച ആത്മകഥയ്ക്കായി മത്സരം സംഘടിപ്പിച്ചാല്‍ വി.ടി ഭട്ടതിരിപ്പാട് പരാജയപ്പെടും.
നളിനി ജമീലയുടെ ആത്മകഥയ്ക്കായിരിക്കും പുരസ്കാരം. പണമാണ് അളവുകോലാവുന്നത്.
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബാഹുബലി എന്ന ചിത്രത്തെയും അതിന്റെ സംവിധായകനെയുമാണ് ആദരിച്ചത്. താന്‍ ആരാധിക്കുന്ന നടനാണ് മോഹന്‍ലാല്‍. എന്നാലിപ്പോള്‍ ഏറ്റവുമധികം പണം ചെലവാക്കുകയും പണം വാരുകയും ചെയ്ത പുലിമുരുകന്റെ പേരിലാണ് അദ്ദേഹത്തെ ആഘോഷിക്കുന്നതെന്നും വാനപ്രസ്ഥത്തിന്റെ പേരിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ദുഷിച്ച കാലാവസ്ഥയിലാണ് നാം ഉള്ളത്. വി.ടി ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ പോരാടുമായിരുന്നു. തന്റെ ജീവിതത്തിലെ ചുരുക്കം ചില സൗഭാഗ്യങ്ങളില്‍ ഒന്നായാണ് വി.ടിയുമായുള്ള സൗഹൃദത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്പൂതിരിയെ മനുഷ്യനാക്കാന്‍ നോക്കിയ വി.ടിയുടെ കാലത്ത് നിന്ന് ഇന്ന് മനുഷ്യനെ പലതുമായി വിഭജിക്കുന്ന കാലത്തെത്തി നില്‍ക്കുകയാണെന്ന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ പറഞ്ഞു.
മേഴത്തൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ വി.ടി സ്മാരക സമിതി പ്രസിഡന്റ് ടി.എം നാരായണന് അധ്യക്ഷനായി. സെക്രട്ടറി ഇ.എം വാസുദേവന്‍, ഇ.വി സേതുമാധവന്, മേഴത്തൂര്‍ ഗ്രന്ഥാലയം പ്രസിഡന്റ്് എം.കെ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കാവ്യാഗോപിനാഥ് കഥാപരിചയം നടത്തി. ചടങ്ങിനോടനുബന്ധിച്ച് കാവ്യാഞ്ജലി നടന്നു. ചടങ്ങിന് ശേഷം വട്ടേനാട് ഗവ.ഹൈസ്കൂളിന്റെ ‘കാകപക്ഷം’,പെരിങ്ങോട്് യു.പി സ്കൂളിന്റെ ‘തളിരുകള്‍’ എന്നീ നാടകങ്ങള്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: