കോഴിക്കോട്: ഇടത് – ഇസ്ലാമിസ്റ്റ് ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും കാപട്യവും ഇരട്ടത്താപ്പും തുറന്നുകാട്ടി സിആര്‍. പരമേശ്വരന്റെ ലേഖനം. സമകാലിക മലയാളം വാരികയിലെ ”നമ്മുടെ ആവാസ വ്യവസ്ഥ 13 രാഷ്ട്രീയ സംഭാഷണങ്ങള്‍” എന്ന പേരിലുള്ള പരമ്പരയിലാണ് സച്ചിദാനന്ദന്, ആനന്ദ്, ജെ. ദേവിക, ടി.ടി. ശ്രീകുമാര്‍ തുടങ്ങിയ ഇടതു ഇസ്ലാമിസ്റ്റ് എഴുത്തുകാരുടെ ബൗദ്ധിക കാപട്യങ്ങള്‍ക്കെതിരെ പരമേശ്വരന് ആഞ്ഞടിക്കുന്നത്.
ഇസ്ലാമിക-ഇടതു തീവ്രവാദങ്ങളെക്കുറിച്ച് പറഞ്ഞാല്‍ സംഘപരിവാറായി മുദ്രകുത്തപ്പെടുകയാണ്. കേരളത്തില്‍ നടക്കുന്നത് ഇന്റലക്ച്വല്‍ ജിഹാദാണ്.സി.ആര്. പരമേശ്വരന് പറയുന്നു. സിപിഎമ്മിന്റെ സോഷ്യല്‍ ഫാസിസത്തെക്കുറിച്ചോ പശ്ചിമേഷ്യയിലെ നരഹത്യകളെക്കുറിച്ചോ മൗദൂദികളുടെ ഇസ്ലാമിക സാമ്രാജ്യ മോഹത്തെക്കുറിച്ചോ ഇസ്ലാമിക ചരിത്രത്തെക്കുറിച്ചുപോലുമോ പറഞ്ഞാല്‍ സാമ്രാജ്യ വാദിയോ സംഘപരിവാറോ ആയി ചിത്രീകരിക്കപ്പെടുകയാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചുള്ള ദൈനംദിന വാര്‍ത്തകര്‍ കേട്ടും അയല്‍ ജില്ലയിലെ പ്രൊഫസറുടെ കൈവെട്ടിയതുകൊണ്ടുമുള്ള ആശങ്ക മൂലം ഒന്നു പേടിച്ചരണ്ടിരിക്കാമെന്ന് കരുതിയാല്‍ ”നിങ്ങള്‍ ഇസ്ലാമോഫോബിയ പരത്തുകയാണെന്നും ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും പറഞ്ഞ് ശാസിക്കപ്പെടും.
ഇടതു-ഇസ്ലാമിക പ്രചരണയന്ത്രം തീവ്രവാദത്തിലൂടെ ഇസ്ലാമിക സാമ്രാജ്യത്വം വളരുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒഴിവാക്കുകയാണെന്നും ഇടതു-ഇസ്ലാമിസ്റ്റ് സ്വാധീനമേഖലകളിലെ അതിക്രമങ്ങളെക്കുറിച്ച് ഇത്തരം ബുദ്ധിജീവികള്‍ നിശ്ശബ്ദരാണെന്നും പരമേശ്വരന് കുറ്റപ്പെടുത്തുന്നു.
സച്ചിദാനന്ദനടക്കമുള്ള ഇടതു ലിബറല്‍ ബുദ്ധിജീവികള്‍ സാമൂഹ്യ മൂലധനം നേടിക്കൊടുക്കുന്ന ഗാലറികള്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നും ടി. പി. വധത്തിനു ശേഷമൂണ്ടായ സച്ചിദാനന്ദന്റെ പ്രതികരണ വൈചിത്ര്യം ഇത്തരക്കാരുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണെന്നും പരമേശ്വരന് എഴുതുന്നു.
ടി.പി. ചന്ദ്രശേഖരനെ കൊന്നതിനു ശേഷം ഒഞ്ചിയത്തിനടുത്ത് സിപിഎം സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത സച്ചിദാനന്ദന് സമ്മര്‍ദ്ദം കൂടിയപ്പോഴാണ് കൊലപാതകത്തിനെതിരെ പ്രതികരിക്കാന്‍ തയാറായതെന്ന് പരമേശ്വരന് ചൂണ്ടിക്കാണിക്കുന്നു. കണ്ണൂര്‍ ലോബിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന മൂര്‍ത്ത സത്യം കേരളം വിളിച്ചുപറഞ്ഞിട്ടും ‘നമ്മള് മലയാളികളാണ് ടിപിയെ കൊന്നതെന്ന’ രീതിയിലുള്ള കവിതയാണ് സച്ചിദാനന്ദന് എഴുതിയതെന്നും പരമേശ്വരന് പരിഹസിക്കുന്നു. പിണറായി വിജയന്റെ സാംസ്കാരികോപദേശകനായി വേഷമിടുന്ന സച്ചിദാനന്ദന്റെ ഇന്നത്തെ എഴുത്തുകളില്‍ സത്യത്തിന്റെ ഉള്ളടക്കം തീരെയില്ലെന്നും വിശദീകരിക്കുന്നു.
സല്മാന് റുഷ്ദിയ്ക്കെതിരായ നിരോധനവും ഫത്വയും ശരിയാണെന്ന്് വാദിച്ച ടി. ടി. ശ്രീകുമാര്‍ പെന്‍ഡി ഡോനിഗറിന്റെ ദ ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററിയുടെ നിരോധനം തെറ്റുമാണെന്ന് എഴുതിയത് തന്നെ ഞെട്ടിച്ചുവെന്നു പരമേശ്വരന് തുടര്‍ന്നെഴുതുന്നു.
കേരളത്തിലെ മുസ്ലിം വര്‍ഗീയതയെ ബുദ്ധിജീവികള്‍ മതേതരവല്ക്കരിക്കുകയാണെന്നും ഐസ്ക്രീം പാര്‍ലര്‍ കേസിലെ പ്രതിയുടെ കൂടെ വേദി പങ്കിടുന്നത് കഥാകൃത്തുക്കളും സാമൂഹിക ചിന്തകന്മാരുമാണെന്നും ഐസ്ക്രീം പാര്‍ലര്‍ കേസ് വ്യഭിചാര കഥമാത്രമല്ല, അതിന് പിന്നില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത ചരിത്രമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതിനെക്കുറിച്ചോ ഭാര്യ ശലോമി തൂങ്ങിമരിച്ചതിനെക്കുറിച്ചോ പ്രായപൂര്‍ത്തിയാകാത്ത മകനെ കോടിയേരിയുടെ പോലീസ് തല്ലിച്ചതച്ചതിനെക്കുറിച്ചോ വേവലാതിപ്പെടാത്ത ദേവികയുടെ ആവലാതി പോപ്പുലര്‍ ഫ്രണ്ടുകാരെ പീഡിപ്പിക്കുന്നു എന്ന നിലയിലായിരുന്നുവെന്ന് പരമേശ്വരന് കുറ്റപ്പെടുത്തുന്നു.
ഇക്കൂട്ടര്‍ മുസ്ലീം ദാരിദ്ര്യം പെരുപ്പിച്ചു കാണിക്കുകയാണെന്നും മറ്റു മതസ്ഥര്‍ അനുഭവിക്കാത്ത ഒരു ചൂഷണവും സവിശേഷമായി കേരളത്തിലെ മുസ്ലിംകള് അനുഭവിക്കൂന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ജെ. ദേവിക മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് തെറ്റായ കണക്കുകള്‍ പ്രചരിപ്പിക്കുകയാണെന്നും പരമേശ്വരന് കുറ്റപ്പെടുത്തുന്നു. സച്ചാര്‍ റിപ്പോര്‍ട്ടിന് ശേഷമുണ്ടായ അമിതാബ് കുണ്ടുവിന്റെ റിപ്പോര്‍ട്ടും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനത്തിന് ശേഷം പുറത്തിറങ്ങിയ സിഡിഎസിന്റെ പഠനവും ജെ. ദേവിക ഒഴിവാക്കിയെനനും പരമേശ്വരന് തുറന്നു കാട്ടുന്നു.
മുസ്ലിം ദാരിദ്ര്യം തെളിയിക്കാന്‍ തനിക്കനുകൂലമായ ഒന്നോ രണ്ടോ ഘടകങ്ങള്‍ പെറുക്കിയെടുത്ത് പ്രദര്‍ശിപ്പിക്കുകയാണെന്നും തൊഴില്‍പരമായ സദാചാരം പുലര്‍ത്താത്ത ഇടതു മുസ്ലിം ബുദ്ധിജീവികളുടെ കാപട്യം തുറന്നുകാട്ടിക്കൊണ്ട് പരമേശ്വരന് എഴുതുന്നു. ലൗജിഹാദ് ചീത്ത വാക്കാണെങ്കിലും കേരളത്തില്‍ ഇന്റലക്ച്വല്‍ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും പരമേശ്വരന് പറയുന്നു. ലേഖന പരമ്പര അടുത്ത ലക്കത്തില്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: