ആലപ്പുഴ: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള, മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ 28 കോടിയുടെ ക്രമക്കേടിലെ പ്രതികളെ ഇടതു സര്‍ക്കാര്‍ സംരക്ഷിക്കുന്നു. സസ്പെന്‍ഷനിലായ ബാങ്ക് മാനേജര്‍ ജ്യോതി മധു തന്റെ ഫേസ്ബുക്ക് പേജില്‍ സിപിഎം നേതാക്കളുമായുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. സിപിഎം ജില്ലാ നേതൃത്വം ഇവരുമായി യാതൊരു ബന്ധവുമില്ലെന്ന പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു ശേഷവും ഫേസ്ബുക്കിലെ ചിത്രങ്ങള്‍ നീക്കിയിട്ടില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചെങ്ങന്നൂരിലെ കാരുണ്യ പാലിയേറ്റീവ് കെയറിനു വേണ്ടി ജ്യോതിയില്‍ നിന്ന് ധനസഹായം കൈപ്പറ്റുന്നതും, മറ്റൊരു ചടങ്ങില്‍ മന്ത്രി ജി. സുധാകരനെ പൊന്നാട അണിയിക്കുന്നതുമായ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് അധ്യക്ഷനായ പാലിയേറ്റീവ് കേന്ദ്രം ചെങ്ങന്നൂരിനടുത്ത് വെണ്മണിയിലാണ് പ്രവര്‍ത്തിക്കുന്നത്.
2014-2015ല്‍ കണ്‍കറന്റ് ഓഡിറ്ററായിരുന്ന, അസി. രജിസ്ട്രാര്‍ കൃഷ്ണകുമാരി ബാങ്കില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, വിശദ പരിശോധന തുടരുന്നതിനിടെ ഇവരെ സ്ഥലം മാറ്റി.
ക്രമക്കേടില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവിയെ കോട്ടയത്തേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇപ്പോഴും ഇവര്‍ തന്നെയാണ് ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനത്ത് തുടരുന്നത്. അന്വേഷണ സംഘത്തില്‍ നിന്ന്, പ്രതികളുമായി അടുപ്പമുണ്ടെന്ന് ആരോപണമുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നത് സംബന്ധിച്ച് ഉത്തരവും നടപ്പായില്ല.
സോഫ്റ്റ്വെയറില് കൃത്രിമം കാട്ടി നടത്തിയ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ബാങ്ക് സെക്രട്ടറിയുടേയും സഹ. സംഘം അസി. രജിസ്ട്രാറുടേയും വീടിനു നേരെ കഴിഞ്ഞ മാസം ആക്രമണം ഉണ്ടായെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തഴക്കര ബ്രാഞ്ച് മാനേജര്‍ ജ്യോതി മധു ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ സസ്പെന്‍ഷനിലാണ്. ഇവരില്‍ നിന്നു കഴിഞ്ഞ ദിവസം സഹകരണ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി.
കോടികളുടെ ക്രമക്കേടായതിനാല്‍ അന്വേഷണം പ്രത്യേക ഏജന്‍സിക്ക് കൈമാറണമെന്ന് ലോക്കല്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇക്കാര്യത്തിലും നടപടി ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസ് നേതാവും ബാങ്ക് പ്രസിഡന്റുമായ കോട്ടപ്പുറം പ്രഭാകരനെ ക്രമക്കേടിന്റെ പേരില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഭരണസമിതി പിരിച്ചുവിടാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്. കുറ്റകൃത്യത്തില്‍ പങ്കെടുത്തവരുടെ സ്വാധീനം അന്വേഷണ ഉദ്യോഗസ്ഥരെ നേരായ അന്വേഷണത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് സിപിഎം നേതാക്കളുമായുള്ള അടുത്ത ബന്ധം കോണ്‍ഗ്രസിനുള്ളിലും കലാപത്തിന് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: