ന്യൂദല്‍ഹി: കണക്കുകളൊന്നുമില്ലാതെ കള്ളപ്പണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ ധവളപത്രം. രാജ്യത്തിനകത്തും പുറത്തും കെട്ടിക്കിടക്കുന്ന കള്ളപ്പണത്തിന്റെ സര്‍ക്കാര്‍ കണക്കുകള്‍ ഒന്നുമില്ലാതെ മറ്റുചില ഏജന്‍സികള്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ധവളപത്രമാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ഇന്നലെ ലോക്സഭയില്‍ വെച്ചത്. പുറത്തുവന്ന കണക്കുകളെല്ലാം ഊതിപ്പെരുപ്പിച്ചതാണെന്നും കേന്ദ്രം അവകാശപ്പെടുന്നു.
ഇന്ത്യയിലും വിദേശത്തും കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കാത്ത യുപിഎ സര്‍ക്കാരിനെതിരെ ശക്തമായ രോഷം പുകയുന്നതിനിടെയാണ് അങ്ങുമിങ്ങും തൊടാതെയുള്ള ധവളപത്രം.
കള്ളപ്പണ പ്രശ്നത്തിന് തടയിടാന്‍ ലോക്പാല്‍ ബില്ല് ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍, വിസില്‍ ബ്ലോവേഴ്സ് ബില്‍, ഗ്രീവന്‍സ് റിഡ്രസ്സല്‍ ബില്‍, പബ്ലിക് പ്രൊക്യൂര്‍മെന്റ് ബില്‍ എന്നിങ്ങനെ സര്‍ക്കാര്‍ കൊണ്ടുവന്ന അഞ്ച് ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്ന് ധവളപത്രം അവകാശപ്പെടുന്നു. കള്ളപ്പണം രൂപം കൊള്ളുന്നത് തടയാനുള്ള ചതുര്മുഖ തന്ത്രവും ഇതില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ കള്ളപ്പണ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ദേശവ്യാപകമായ ഡേറ്റാബേസ് വികസിപ്പിക്കുകയും വസ്തുവില്‍പ്പനയില്‍ ടിഡിഎസ് കൊണ്ടുവരികയും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിക്കുന്നു. ചരക്ക്, സേവന നികുതി കൊണ്ടുവരുന്നതോടെ കള്ളപ്പണത്തെ നേരിടുന്ന വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം സയോജിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി അവകാശപ്പെടുന്നു.
സ്വര്‍ണ, ജ്വല്ലറി ഇടപാടുകള്‍ സുഗമമായി നിരീക്ഷിക്കാന്‍ ഇവയുടെ പേയ്മെന്റുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയാക്കാന്‍ പ്രോത്സാഹനം നല്‍കണമെന്ന് 97 പേജ് വരുന്ന ധവളപത്രം നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: