കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം വീണ്ടും ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തനെതിരെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഞായറാഴ്ച രാവിലെയും ഇയാളുടെ പാനൂരിലെവീട്ടില് പോലീസ് റെയ്ഡ് നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാദ്ധ്യതയുള്ളതിനാലാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.
ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ക്ക് അറിവുള്ളതായി പോലീസ് അറിയിച്ചു. കൊലപാതകസംഘാംഗങ്ങള്ക്ക് ഒളിച്ചു താമസിക്കാന്‍ ഇയാള്‍ സൗകര്യമൊരുക്കിയതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. കൊലപാതക സംഘത്തിന് പണം നല്‍കുന്നതിലും ഇയാള്‍ക്ക് പങ്കുള്ളതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.
കൊലപാതകത്തില്‍ കുഞ്ഞനന്തനുള്ള പങ്ക് അന്വേഷണസംഘത്തിന് വ്യക്തമായ സാഹചര്യത്തില്‍ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ തന്നെ ഒളിവില്‍ കഴിയുകയാണെന്നുള്ള ചില സൂചനകളും ലഭിച്ചിട്ടുണ്ട്. കൊലപാതകസംഘം സഞ്ചരിച്ച വാഹനങ്ങളായ ഇന്നോവകാറും മോട്ടോര്‍ബൈക്കുകളും ഇന്നലെ ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ വീണ്ടും പരിശോധിച്ചു.
കഴിഞ്ഞ ദിവസം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട സിപിഎം ലോക്കല്‍ കമ്മറ്റി അംഗങ്ങളായ കെ.സി. രാമചന്ദ്രനെയും ജ്യോതിര്ബാബുവിനെയും അന്വേഷണ സംഘം ചോദ്യംചെയ്തുവരികയാണ്. ഒരു പാനൂര്‍ സ്വദേശിയെ കൂടി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെയാണ് അറസ്റ്റ്ചെയ്തത്. ഡിജിപി ഇന്നലെ കണ്ണൂരില്‍ ഉദ്യോഗസ്ഥരുമായി അന്വേഷണ പുരോഗതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: