കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര കാറോട്ട മത്സരത്തിനായി അമേരിക്കയിലേക്ക്. അമേരിക്കയിലെ ഇല്ലിനോയിസില്‍ നടക്കുന്ന സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ എന്‍ജിനിയേഴ്സ് (എസ്.എ.ഇ.) ബാഹ ഇന്റര്‍നാഷണല്‍ മത്സരത്തിലേക്കാണ് കോളേജിലെ 25 വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സ്വയം രൂപകല്പന ചെയ്തു നിര്‍മിക്കുന്ന ഓഫ് റോഡ് വാഹനത്തിന് സാങ്കേതിക മികവ് ഉറപ്പുവരുത്തി മത്സരിക്കാന്‍ അവസരമൊരുക്കുന്ന മത്സരമാണിത്.
ഇന്ത്യയില്‍ നിന്നും നാലു കോളേജുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഏക കോളേജു കൂടിയാണ് വിമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളേജ്. ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കകത്തു പുറത്തുനിന്നും പാര്‍ട്സ് എത്തിച്ചു കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം പ്രൊഫ. ജസ്റ്റിന് സി.ജോസിന്റെ മാര്ഗനിര്ദ്ദേശത്തിലായിരുന്നു നിര്‍മാണം. ക്ലാസുകള്‍ക്കു ശേഷം രാത്രിയിലാണ് വാഹനത്തിന്റെ നിര്‍മാണത്തിനായി വിദ്യാര്‍ത്ഥികള്‍ സമയം കണ്ടെത്തിയത്. മൂന്നുമാസത്തെ പരിശ്രമത്തിനു ശേഷമാണ് വാഹനത്തിന്റെ നിര്‍മാണ പൂര്‍ത്തിയാക്കിയതെന്ന് വിദ്യാര്‍ത്ഥികളായ ജോസിന് ജേക്കബും , ജിബിനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗിയര്‍ലെസ് സംവിധാനത്തില്‍ നിര്‍മിച്ച വാഹനത്തില്‍ പെട്രോളാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ബീച്ച് സ്പോര്‍ട്സിനും സാഹസിക ടൂറിസത്തിനും അനുയോജ്യമായ രീതിയിലാണ് രൂപകല്പന. അന്തരാഷ്ട്രതലത്തില്‍ വാഹന നിര്‍മാണത്തിനായി ഉപയോഗിക്കുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനു വേണ്ട സകല പിന്തുണയും കണ്ണൂര്‍ സര്‍വകലാശാല ഇന്‍ക്യുബേഷന്‍ സെന്ററും വാഗ്ദാനം ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സെബാസ്റ്റ്യന്‍ പുത്തന്‍പുര, ഫാദര്‍ ജിനു വടക്കേമുളഞ്ഞനാല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: