കണ്ണൂര്‍: സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുളള ആറളം ഫാമിംഗ് കോര്പ്പറേഷന് കേരള ലിമിറ്റഡ് (ആറളം കൃഷിഫാം) ഇടത് ഭരണത്തിന് കീഴില്‍ പ്രതിസന്ധിയില്‍. കോര്‍പ്പറേഷനു കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രണ്ട് മാസമായി ശമ്പളമില്ല. ശബളം നല്‍കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് 21 മുതല്‍ കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടതാന്‍ സംയുക്ത തൊഴിലാളി യൂനിയനുകള്‍ തീരുമാനിച്ചു. കഴിഞ്ഞ എട്ടാം തീയതി മുതല്‍ ആറളം ഫാമില്‍ തൊഴിലാളികള്‍ നടത്തി വരുന്ന ഉപവാസ സമരത്തില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ആറളം ഫാം തൊഴിലാളി സമരം കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുന്നത്. രണ്ടു മാസത്തെ ശമ്പള കുടിശ്ശിക അടിയന്തിരമായി നല്‍കുക, പ്ലാന്റേഷന് തൊഴിലാളികളെ അഗ്രികള്‍ച്ചറല്‍ തൊഴിലാളികളാക്കാമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എട്ടാം തീയതി മുതല്‍ ആറളം ഫാമില്‍ തൊഴിലാളികള്‍ ഉപവാസ സമരം നടത്തി വരികയായിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് ഇതുവരെയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫാമിന്റെയും ടിആര്ഡിഎമ്മിന്റെയും ചെയര്മാന് കൂടിയായ ജില്ലാ കലക്ടറെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനായി സമരം കലക്ടറേറ്റിലേക്കു മാറ്റാന്‍ തീരുമാനിച്ചത്.
1971 ല്‍ 3060 ഹെക്ടര്‍ വിസതൃതിയില്‍ ആരംഭിച്ച കൃഷിഫാം 2004 ജൂണ്‍ 21 ന് സംസ്ഥാന സര്‍്ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ 124 ജീവനക്കാരും 630 സ്ഥിരം തൊഴിലാളികളുമാണുണ്ടായത്. ഇപ്പോള്‍ 21 ജീവനക്കാരും 32 കരാര്‍ ജീവനക്കാരും 304 സ്ഥിരം തൊഴിലാളികളും 180 കാഷ്വല്‍ തൊഴിലാളികളുമാണുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിലാളികള്‍ക്ക് ശമ്പളം ലഭ്യമായിട്ട് രണ്ട് മാസത്തിലെറെയായി. മാസങ്ങളായി കശുവണ്ടി, കുരുമുളക് തുടങ്ങിയവ ശേഖരിക്കുന്നില്ല. കൂടാതെ മൂന്ന് വര്‍ഷത്തിലധികമായി ഫാമിലെ കൃഷിസ്ഥലത്ത് കൃത്യമായ വളങ്ങള്‍ നല്‍കിയിട്ടില്ല. ഇപ്പോഴും ഫാമില്‍ ആവശ്യത്തിന് യന്ത്രങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണുള്ളതെന്നും സമരസമിതിയംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആറളം ഫാം തൊഴിലാളി യൂനിയന്‍ ഭാരവാഹികളായ ബിനോയ് കുര്യന്, കെ.ടി.ജോണ്‍, കെ.കെ.ജനാര്ദ്ദനന്, ആന്റണി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: