ഹൈദരാബാദ്: ആന്ധാപ്രദേശില്‍ ഹൂബ്ലി – ബാംഗൂര്‍ ഹംപി എക്സ്പ്രസ് അനന്ത്പൂരിനു സമീപം പെനുകൊണ്ട സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയുടെ പിന്നിലിടിച്ച് 25 മരണം. മുപ്പതോളം പേര്‍ക്കു പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ട്. ഹൂബ്ലിയില്‍ നിന്നും ബാംഗൂരിലേക്കു പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
പുലര്‍ച്ചെ 3.25നാണ് അപകടം നടന്നത്. ചരക്കു തീവണ്ടിയിലിടിച്ച ഹംപി എക്സ്പ്രസിന്റെ മൂന്നു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എഞ്ചിനോടു ചേര്‍ന്ന ഒരു ബോഗിക്ക് തീ പിടിക്കുകയും ചെയ്തു. ഇത് മരണസംഖ്യ ഉയരാനിടയാക്കി. ചരക്കു തീവണ്ടി നിന്ന ട്രാക്കിലേക്ക് സിഗ്നല്‍ തകരാറു മൂലം ഹംപി എക്സ്പ്രസ് കടന്നെത്തുകയായിരുന്നുവെന്നാണ് വിലയിരുത്തലെങ്കിലും ലോക്കോ പെയിലറ്റിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണോ എന്നതും പരിശോധിക്കുന്നുണ്ട്.
അപകടം സംബന്ധിച്ച് അന്വേഷണത്തിനു ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: