തെക്കേ അമേരിക്കയിലെ ഒരു രാജ്യത്തെ രാഷ്ട്രീയ സ്ഥിതി ഏറെ വഷളായിരുന്നു. പട്ടാളം ആകുലതയിലായി. ജനങ്ങള്‍ക്കിടയില്‍ കുപ്രചാരണങ്ങള്‍ നടത്തുന്നവരായിരുന്നു വലിയ തലവേദന. രാജ്യത്തെ ഏറ്റവും വലിയ ഏഷണിവിദ്വാനെ അവര്‍ തിരഞ്ഞുപിടിച്ചു. അവന് മരണശിക്ഷ വിധിക്കുകയും ചെയ്തു.
ഏഷണിക്കാരനെ വെടിവച്ചുകൊല്ലാനായിമതിലിന് മുന്നില്‍ തയ്യാറാക്കി നിര്‍ത്തി. ‘ഫയര്‍’ എന്ന് കമാണ്ടര്‍ ആജ്ഞകൊടുത്തപ്പോള് അയാള്‍ താഴെ കമിഴ്ന്നു കിടന്നു. ഏതാനും മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ താന്‍ മരിച്ചിട്ടില്ലെന്ന് അയാള്‍ക്ക് മനസ്സിലായി. പട്ടാള ജനറല്‍ അയാളെ സമീപിച്ചു, ശാന്തനായി പറഞ്ഞു. ”താന്‍ അത്ര കടുത്ത ഏഷണിക്കാരന് തന്നെ. ഞാന്‍ തന്നെയൊന്നു ഭയപ്പെടുത്താനാണ് ഇത് ചെയ്തത്. ഈ വെടിയുണ്ടകള്‍ വ്യാജങ്ങളാണ്. താന്‍ ഒരു പാഠം പഠിച്ചെന്നാണ് എന്റെ വിശ്വാസം. തനിക്കിനി പോകാം.”
ഏഷണിക്കാരന് ധൃതിപിടിച്ച് തെരുവിലേക്കോടി. രക്ഷപ്പെട്ടതിലെ ആശ്വാസത്തോടെ. വഴിയില്‍ ഒരു ചങ്ങാതി ചോദിച്ചു, ”ഏയ്, പാബ്ളോ, തന്റെ പക്കല്‍ എന്തുണ്ട് പുതിയ വാര്‍ത്ത”
ഇരു വശവും നോക്കി മറ്റാരുമില്ലെന്ന് ഉറപ്പാക്കി അയാള്‍ പറഞ്ഞു, ”ഉണ്ടുണ്ട്.” ഇങ്ങനെ തുടര്‍ന്നു, ”ആരോടും പറയരുത്, നമ്മള് കരുതുംപോലെയല്ല, നമ്മുടെ സൈന്യത്തിന്റെ ആസ്ഥാനത്ത് വെടിക്കോപ്പുകളൊന്നുമില്ല!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: