ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 208 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയത്. രണ്ടാം ഇന്നിങ്ങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 459 റണ്‍സിനെ പിന്തുടര്‍ന്ന ബംഗ്ലാദേശ് 250ന് ഓള് ഔട്ടായി. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഒരു സന്ദര്‍ശക ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ബംഗ്ലദേശിന്റെ 250. അശ്വിന്റെയും ജഡേജയുടെയും (രണ്ടുപേര്‍ക്കും നാല് വിക്കറ്റുകള്‍) സ്പിന്നും ഇഷാന്ത് ശര്‍മ്മയുടെ (2) പേസുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാദേശിന് മത്സരം കനത്ത വേദനയായി.
സ്കോര്‍: ഇന്ത്യ ആറിന് 687 ഡിക്ലയേര്‍ഡ്, നാലിന് 159 ഡിക്ലയേര്‍ഡ് ബംഗ്ലദേശ് 388, 250.
കോഹ്ലി ക്യാപ്റ്റനായശേഷം ഇന്ത്യ നേടുന്ന തുടര്‍ച്ചയായ ആറാം പരമ്പര വിജയമാണിത്. ഇക്കാര്യത്തില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 1884-1892 വര്‍ഷത്തെ ഇംഗ്ലണ്ട് ടീമും 2005-2008 വര്‍ഷത്തെ ഓസ്ട്രേലിയന്‍ ടീമും തുടര്‍ച്ചയായ ഒന്‍പത് പരമ്പര വിജയങ്ങളാണ് നേടിയത്.
ഒപ്പം തോല്‍വിയറിയാത്ത 19 ടെസ്റ്റുകളും ഇന്ത്യ കോഹ്ലിയുടെ നേതൃത്വത്തില്‍ പിന്നിട്ടു. കൂടാതെ ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായി തോല്‍വിയറിയാത്ത 20 ടെസ്റ്റുകളെന്ന നാഴികക്കല്ലും ടീം ഇന്ത്യ പിന്നിട്ടു. ഇനി ഒരു വിജയമോ സമനിലയോ കൂടി നേടിയാല്‍ ഇന്ത്യക്ക് 1977-1980 കാലഘട്ടത്തിലെ ഇന്ത്യന്‍ ടീമിന്റെ പരാജയമറിയാതെയുള്ള കുതിപ്പിന്റെ റെക്കോര്‍ഡ് മറികടക്കാം. അതുകൊണ്ടു തന്നെ ഫെബ്രുവരി 23ന് തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഈ ലക്ഷ്യം മനസ്സില്‍ കണ്ടാകും ഇന്ത്യ ഇറങ്ങുക.
2015 ഓഗസ്റ്റില്‍ ശ്രീലങ്കയിലെ ഗാലെയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ലങ്കയോട് 63 റണ്‍സിന് തോറ്റതാണ് ഇന്ത്യയുടെ അവസാന ടെസ്റ്റ് പരാജയം. 1982-84 വര്‍ഷങ്ങളിലെ വെസ്റ്റിന്‍ഡീസ് ടീമിന്റെ പേരിലാണ് ടെസ്റ്റില്‍ പരാജയമറിയാതെയുള്ള റെക്കോര്‍ഡ്. 27 മത്സരങ്ങള്‍.
ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരായ കോഹ്ലിക്കും സംഘത്തിനുമെതിരെ, നല്ല ചെറുത്തുനില്‍പ്പാണ് റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുള്ള ബംഗ്ലദേശ് നടത്തിയത്. അവസാന ദിവസമായ ഇന്നലെ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 356 റണ്‍സായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ ഏഴ് വിക്കറ്റുകളും.
പൊരുതി നോക്കാനുറച്ച് ബംഗ്ലദേശും എത്രയും വേഗം വിജയം കൈപ്പിടിയിലൊതുക്കാന്‍ മോഹിച്ച് ഇന്ത്യയും ആഞ്ഞുപൊരുതിയതോടെ മല്‍സരം ആവേശകരമായി. ഇന്ത്യന്‍ വിജയം തടയാനായില്ലെങ്കിലും രണ്ടാം ഇന്നിങ്സില്‍ 100ല്‍ അധികം ഓവറുകളാണ് ബംഗ്ലദേശ് ബാറ്റ്സ്മാന്മാര് ഇന്ത്യന്‍ ബോളര്‍മാരെ ചെറുത്തുനിന്നത്.
103ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്ങ്സ് പുനരാരംഭിച്ച ബംഗ്ലാദേശിന് മൂന്ന് റണ്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലാം വിക്കറ്റ് നഷ്ടമായി. 22 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനെ ജഡേജയുടെ പന്തില്‍ പൂജാര പിടികൂടി. സ്കോര്‍ 162-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും വീണു. ആദ്യ ഇന്നിങ്ങ്സില്‍ സെഞ്ചുറി നേടിയ മുഷ്ഫിഖറായിരുന്നു ഇത്തവണ പുറത്തായത്. 23റണ്‍സെടുത്ത ബംഗ്ലാ നായകനെ അശ്വിന്റെ പന്തില്‍ രവീന്ദ്ര ജഡേജ പിടികൂടി. പിന്നീട് സാബിര്‍ റഹ്മാനും മെഹെദി ഹസ്സനും ചേര്‍ന്ന് പിടിച്ചുനില്ക്കാന് ശ്രമിങ്കെിലും സ്കോര്‍ 213-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു.
22 റണ്‍സെടുത്ത സാബിറിനെ ഇഷാന്ത് വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 225-ല്‍ എത്തിയപ്പോള്‍ ബംഗ്ലാ ഇന്നിങ്ങ്സിലെ ടോപ്സ്കോറര്‍ മഹ്മദുള്ളയും മടങ്ങി. 149 പന്തുകളില്‍ നിന്ന് 64 റണ്‍സെടുത്ത മഹ്മദുള്ളയെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ഭുവനേശ്വര്‍ കയ്യിലൊതുക്കി. സ്കോര്‍ 242-ല്‍ എത്തിയപ്പോള്‍ 23 റണ്‍സെടുത്ത മെഹെദി ഹസ്സനെ ജഡേജ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. സ്കോര്‍: 8ന് 242. തുടര്‍ന്ന് 6 റണ്‍സെടുത്ത തൈജുല്‍ ഇസ്ലാമിനെ ജഡേജ രാഹുലിന്റെയ കൈകളിലെത്തിച്ചപ്പോള്‍ ഒരു റണ്ണെടുത്ത തസ്കിന് അഹമ്മദിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ബംഗ്ലാദേശ് 250ന് ഓള് ഔട്ട്.
നേരത്തെ ഡബിള്‍സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും സെഞ്ചുറിയടിച്ച മുരളി വിജയുടെയും വൃദ്ധിമാന്‍ സാഹയുടെയും മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്സ് ആറു വിക്കറ്റിന് 687 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 388 റണ്‍സിന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിങ്ങ്സില്‍ 299 റണ്‍സിന്റെ ലീഡ്.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റിന് 159 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് 459 റണ്‍സിന്റെ വിജയലലക്ഷ്യം ബംഗ്ലാദേശിന് മുന്നില്‍ വെക്കുകയായിരുന്നു. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ആറിന് 687 ഡിക്ലയേര്‍ഡ്, നാലിന് 159 ഡിക്ലയേര്‍ഡ്. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്ങ്സ് 388.
ബംഗ്ലാദേശ് രണ്ടാം ഇന്നിങ്ങ്സ്
തമിം ഇഖ്ബാല്‍ സി കോഹ്ലി ബി അശ്വിന് 3, സൗമ്യ സര്‍ക്കാര്‍ സി രഹാനെ ബി ജഡേജ 42, മൊനിമുള്‍ ഹഖ് സി രഹാനെ ബി അശ്വിന് 27, മഹ്മദുള്ള സി ഭുവനേശ്വര്‍ ബി ഇഷാന്ത് 64, ഷാക്കിബ് അല്‍ ഹസ്സന് സി പൂജാര ബി ജഡേജ 22, മുഷ്ഫിഖര്‍ റഹിം സി ജഡേജ ബി അശ്വിന് 23, സാബിര്‍ റഹ്മാന് എല്‍ബിഡബ്ല്യു ഇഷാന്ത് 22, മെഹ്ദി ഹസ്സന് സി സാഹ ബി ജഡേജ 23, കമറുല്‍ ഇസ്ലാം നോട്ടൗട്ട് 3, തൈജുല്‍ ഇസ്ലാം സി രാഹുല്‍ ബി ജഡേജ 6, തസ്കിന് അഹമ്മദ് എല്‍ബിഡബ്ല്യു അശ്വിന് 1, എക്സ്ട്രാസ് 14, ആകെ 100.3 ഓവറില്‍ 250.
വിക്കറ്റ് വീഴ്ച: 1-11, 2-71, 3-75, 4-106, 5-162, 6-213, 7-225, 8-242, 9- 249, 10-250.
ബൗളിങ്ങ്: ഭുവനേശ്വര്‍ 8-4-11-0, ആര്. അശ്വിന് 30.3-10-73-4, ഇഷാന്ത് ശര്‍മ്മ 13-3-40-2, ഉമേഷ് യാദവ് 12-2-33-0, രവീന്ദ്ര ജഡേജ 37-15-78-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: