കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അയിത്താചരണത്തെ ന്യായീകരിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെല്‍കോഡിനേറ്റര്‍ കെ.രഞ്ചിത്ത് പ്രസ്താവനയില്‍ പറഞ്ഞു.
ഒരുഭാഗത്ത് ജാതിയില്ലെന്ന് മുദ്രാവാക്യം ഉയര്‍ത്തുകയും ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷിക്കുകയും മറുഭാഗത്ത് അയിത്താചരണം നടത്തുന്ന ക്ഷേത്ര ഭാരവാഹികളുടെ നടപടിയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ജയരാജന് ദളിത് വിഭാഗങ്ങളോട് ഇരട്ടത്താപ്പ് കാണിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള ചില കുടുംബങ്ങളില്‍ മാത്രമേ തിരുവായുധം എഴുന്നള്ളിപ്പ് പോകാറുള്ളൂ എന്ന ജയരാജന്റെ അവകാശവാദം തെറ്റാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള തിരുവായുധം എഴുന്നള്ളിപ്പിനെ സ്വീകരിക്കാന്‍ പട്ടികജാതി കുടുംബങ്ങളിലെ അമ്മമാരും തയ്യാറായിരുന്നു. എന്നാല്‍ ആ വിടുകളില്‍ പോകരുതെന്ന നിലപാട് സ്വീകരിച്ചത് ക്ഷേത ഊരാളന്മാരാണ്. പുലയ സമുദായാംഗങ്ങളുടെ വീടുകളില്‍ പോകാതെ മറ്റ് സമുദായാംഗങ്ങളുടെ വീടുകളില്‍ പോകുകയാണുണ്ടായത്. ഇത് അയിത്താചരണമാണ്. ഇതിനെയാണ് സിപിഎം നേതാക്കള്‍ ന്യായീകരിക്കുന്നത്.
ഊരാളന്മാരും സിപിഎം പാര്ട്ടിചുമതലയുള്ളക്ഷേത്ര കമ്മറ്റിക്കാരുമാണ് ക്ഷേത്ര ഭരണം നടത്തുന്നത്. 1915ല്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് അയിത്താചരണം നടക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ 1915ന് ശേഷമാണ് കേരളത്തില്‍ ശ്രീനാരായണ ഗുരു അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, വാഗ്ഭടാനന്ദന്, എകെജി എന്നിവരുടെ നേതൃത്വത്തില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളും ക്ഷേത്ര പ്രവേശന വിളംബരവും നടന്നത്.
എന്നാല്‍ ഇന്നും സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനസില്‍ നിന്ന് ജാതിമേധാവിത്വം പോയിട്ടില്ല എന്നതിന്റെ തെളിവാണ് പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ നടന്നിട്ടുള്ളത്. കേരളത്തില്‍ അയിത്താചാരണത്തിനെതിരെ സമരത്തിന് നേതൃത്വം കൊടുത്ത എകെജിയുടെ പിന്മുറക്കാര്തന്നെ പരസ്യമായി അയിത്താചരണം നടത്തുമ്പോള്‍ ആരാധനാ സ്വാതന്ത്ര്യത്തിനായി പട്ടികവിഭാഗങ്ങള്‍ എകെജി സെന്ററിന്റെ മുന്നില്‍ സത്യാഗ്രഹമിരിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത് എന്നാണ് കുമ്മനം രാജശേഖന് പറഞ്ഞത്. പി.ജയരാജന് ഇതിനെ വളച്ചൊടിക്കുക്കുയാണ്. ബിജെപിക്ക് ഈ സംഭവത്തില്‍ രാഷ്ട്രീയമില്ല. പട്ടികജാതിവിഭാഗക്കാരുടെ അവകാശ പോരാട്ടത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും കെ.രഞ്ചിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: