മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് പുതിയ ശാഖകള്‍ ആരംഭിക്കുമ്പോള്‍ നിയമനത്തിന്റെ പേരില്‍ ഭരണസമിതിയംഗങ്ങള്‍ വന്‍ തുക കോഴയായി കൈപ്പറ്റിയിട്ടുണ്ടെന്ന് തഴക്കര മുന്‍ ബ്രാഞ്ച് മാനേജര്‍ ജ്യോതി മധു പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പുതിയ ശാഖകള്‍ ആരംഭിക്കുന്നതിന് ബോര്‍ഡ് ആവശ്യപ്പെട്ട പ്രകാരമാണ് നിക്ഷേപങ്ങള്‍ പെരുപ്പിച്ച് കാട്ടിയത്. ഇത്തരത്തില്‍ വെട്ടിയാര്‍ ശാഖ ആരംഭിച്ചപ്പോള്‍ നിയമിച്ച അഞ്ചു പേരില്‍ നിന്നും ഏകദേശം 50 ലക്ഷം രൂപയോളം ഇവര്‍ കൈപ്പറ്റി. ഇത് ഭരണസമിതിയിലെ രണ്ട് അംഗങ്ങള്‍ ഒഴിച്ച് മറ്റുള്ളവര്‍ വീതം വയ്ക്കുകയായിരുന്നു. ഈ തുക ബാങ്ക് ഹെഡ് ഓഫീസില്‍ നിക്ഷേപിച്ചു. ക്രമക്കേടു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ ഇവരില്‍ പലരും പണം പിന്‍വലിച്ചതായി ജ്യോതി മധു ആരോപിച്ചു.
ഭരണസമിതിയംഗമായ കല്ലുമല രാജനും പൊന്നപ്പന് ചെട്ടിയാരും ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുണ്ട്. ഇരുവരും വലിയ കുടിശ്ശികയാണ് വരുത്തിയിരിക്കുന്നത്. നിയമപ്രകാരം ഇരുവര്‍ക്കും ബാങ്ക് ഭരണസമിതിയില്‍ തുടരാന്‍ സാധിക്കില്ല. എന്നിട്ടും ഇരുവരും തുടരുകയാണ്.
പ്രസിഡന്റിന്റെ അനുവാദമില്ലാതെ ഒരു ദിവസം സെക്രട്ടറിയും ജൂനിയര്‍ ഉദ്യോഗസ്ഥറായ ഇന്ദ്രജിത്തും നിഷാന്തും തഴക്കര ബ്രാഞ്ചില്‍ എത്തുകയും തന്നെ ബലമായി പുറത്തിറക്കി ലോക്കര്‍ പരിശോധിച്ചു. അവിടെ സ്റ്റോക് ഉണ്ടായിരുന്നത് എത്രയെന്നോ പണം ഇടപ്പാടിനെ പറ്റിയോ ഒന്നും ബോദ്ധ്യപ്പെടുത്തിയില്ല. പല രേഖകളും പിന്നീട് കാണാതായി.
ബാങ്കിലെ അക്കൗണ്ടന്റായ കുട്ടിസിമാ ശിവക്കാണ് താന്‍ പാസ്സ് വേഡ് കൊടുത്തിട്ടുള്ളത്. ഇന്റേണല്‍ ഓഡിറ്റര്‍ എന്ന നിലയ്ക്ക് മറ്റ് ബ്രാഞ്ചില്‍ പോകുമ്പോഴും രണ്ടര മാസം അസുഖമായി എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും കുട്ടിസിമാ ശിവ പാസ് വേഡ് ദുര്‍വിനിയോഗം ചെയ്തിട്ടുണ്ട്. ഇതിന് എതിരെ താന്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
ഹെഡ് ഓഫീസില്‍ നിന്നും തന്റെ വ്യാജ ഒപ്പിട്ട് പണം എടുത്താതായും ജ്യോതി മധു ആരോപിച്ചു. കണ്‍കറന്റ് ഓഡിറ്ററായ കൃഷ്ണകുമാരി നിരവധി തവണ തന്റെ കൈയ്യില്‍ നിന്നും പണമായും മറ്റു ഉപഹാരങ്ങളായും ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. കൃഷ്ണകുമാരി അംഗമായ ചാരിറ്റബിള്‍ ട്രസ്റ്റിന് അഞ്ചുലക്ഷം രൂപ കൃഷ്ണകുമാരി മുഖേന നല്‍കിയിട്ടുണ്ടെന്നും ജ്യോതി മധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: