പുതുക്കാട്: പീച്ചിഡാമില്‍ നിന്ന് മണലി പുഴയിലേക്ക് തുറന്നു വിട്ട വെള്ളം പുലക്കാട്ടുകര റെഗുലേറ്ററില്‍ സംഭരിച്ചതിനെ ചൊല്ലി തൃക്കൂര്, നെന്മണിക്കര പഞ്ചായത്ത് അധികൃതര്‍ തമ്മില്‍ തര്‍ക്കം.
പുലക്കാട്ടുകരയില് വെള്ളം തടഞ്ഞു നിര്‍ത്തിയാല്‍ താഴെ നെന്മണിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് മണലി പുഴയിലൂടെ വെള്ളമെത്തില്ലെന്ന് ചൂണ്ടിക്കാണിച്ച് നെന്മണിക്കര പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്ത് തടിച്ചു കൂടി.
വെള്ളം റെഗുലേറ്ററില്‍ സംഭരിച്ചില്ലെങ്കില്‍ തൃക്കൂര് മേഖലയില്‍ വരള്‍ച്ച രൂക്ഷമാകുമെന്ന വാദവുമായി തൃക്കൂര് പഞ്ചായത്ത് അധികൃതരും നാട്ടുകാരും രംഗത്തെത്തി. ഇതോടെ ഇരുവിഭാഗവുംതമ്മില് തര്‍ക്കമായി. തുടര്‍ന്ന് പുതുക്കാട് എസ്ഐ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമെത്തിയാണ് രംഗം ശാന്തമാക്കിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മണലി പുഴയിലെ പുലക്കാട്ടുകര റെഗുലേറ്ററില്‍ വെള്ളമെത്തിയത്. വൈകീട്ട് വരെ വെള്ളം സംഭരിച്ചതിനുശേഷം റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഭാഗികമായി തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കാനുള്ള ധാരണയോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്. പുതുക്കാട് പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: