കോട്ടയം: സംസ്ഥാനത്തെ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള മെല്ലപ്പോക്കില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നു. വിജിലന്‍സ് വകുപ്പ് നിലവില്‍ ഏകാംഗ സംവിധാനമായി മാറ്റപ്പെട്ടു എന്ന ആക്ഷേപമാണ് സിപിഐ ഉയര്‍ത്തുന്നത്.
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് വിജിലന്‍സ് കമ്മീഷന് രൂപീകരിക്കണം എന്നത് ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണ്. ഭരണത്തിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ മാസം ഒമ്പത് പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല. സെക്രട്ടറിയേറ്റില്‍ ഫയലുകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സംഭവിച്ചുവരുന്ന മെല്ലപ്പോക്ക് ജനങ്ങള്‍ സഹിക്കില്ലെന്ന അഭിപ്രായങ്ങളും സിപിഐ നേതൃനിരയില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു.
അധികാരത്തില്‍ എത്താന്‍ ഇടതുമുന്നണിയെ സഹായിച്ച മുന്‍സര്‍ക്കാരിനെതിരെയുള്ള അഴിമതികളില്‍ കാര്യമായ അന്വേഷണങ്ങള്‍ നടക്കുന്നില്ല. യുഡിഎഫ് കാലത്ത് നികുതിയിനത്തില്‍ ഇളവുകള്‍ നല്കിയ രണ്ട് സംഭവങ്ങളില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെ വ്യക്തമായ തെളിവുകള്‍ സര്‍ക്കാറിന്റെ പക്കലുണ്ട്. ഈ സംഭവങ്ങളില്‍ സര്‍ക്കാരിനുണ്ടായ നഷ്ടവും വ്യക്തമാണ്. എന്നിട്ടും നടപടി ഉണ്ടായില്ല. ഭരണ പരിഷ്കാരസമിതി ചെയര്‍മാനായ വി.എസ്. അച്യുതാനന്ദന് പോലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാറിന് അനക്കമില്ല. ഇതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിജിലന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ജീനക്കാരുടെ കുറവുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് വേണ്ടതെന്ന അഭിപ്രായവും കാനത്തിനുണ്ട്.
ബാര്‍കോഴയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സര്‍ക്കാറിന്റെ നിലപാട് ഏതാണ്ട് ഇതേതരത്തിലാണെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്. ബാര്‍ വിഷയത്തില്‍ മുന്‍മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവര്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണം മെല്ലപ്പോകുന്നത് കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇ.പി. ജയരാജന്റെ ബന്ധുനിയമന വിവാദത്തോടെ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് മരവിച്ചുവെന്ന ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ ആരോപണങ്ങളോട് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടെന്ന നിലപാടാണ് സിപിഐ നേതൃത്വത്തിനുള്ളത്.
നികുതിവെട്ടിപ്പ് സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ സര്‍ക്കാറിന്റെ പക്കലുണ്ടായിട്ടും നടപടി ഇല്ലാതെ പോകുന്നത് ചില രാഷ്ട്രീയ ധാരണയുടെ ഭാഗമാണെന്ന നിഗമനമാണ് കാനം രാജേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ളത്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടാത്ത അതിരപ്പള്ളി ഇലക്ട്രോ പവര്പദ്ധതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം മന്ത്രിമാരുടെ പരസ്യ നിലപാടിനോടുള്ള വിയോജിപ്പ് ശക്തിപ്പെടുത്തുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് വിദ്യാര്‍ത്ഥി പ്രശ്നവുമായി ബന്ധപ്പെട്ട് സിപിഐ കൈക്കൊണ്ട നിലപാടുകള്‍ ശരിയായിരുന്നുവെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: