കൊച്ചി: കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് എംഡിയായിരിക്കെ ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി.
ജേക്കബ് തോമസിന്റെ നടപടിയില്‍ കുറ്റകരമായ പെരുമാറ്റദൂഷ്യമില്ലെന്ന് വ്യക്തമാക്കിയാണ് കണ്ണൂര്‍ സ്വദേശി സത്യന് നരവൂര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളിയത്. ജേക്കബ് സര്‍വീസില്‍ നിന്ന് അവധിയെടുത്ത് കൊല്ലത്തെ ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഡയറക്ടറായി ജോലി നോക്കിയത് അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണെന്നും ഇതില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹര്ജിക്കാരന് നല്കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്.
ജേക്കബ് തോമസിനെതിരായ ആരോപണം അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ടതാണ്. ഇതിലിടപെടാന്‍ ഹര്ജിക്കാരന് അവകാശമില്ലെന്നു കോടതി പറഞ്ഞൂ. അവധിക്ക് അപേക്ഷിച്ച ശേഷമാണ് ജേക്കബ് തോമസ് ജോലിക്കു കയറിയത്. പിന്നീട് അവധി അനുവദിക്കുകയും ചെയ്തു. സ്വകാര്യ സ്ഥാപനത്തില്‍ അനുമതിയില്ലാതെ ജോലി ചെയ്തെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ശമ്പളമായി വാങ്ങിയ തുക തിരിച്ചു നല്കി. മാത്രമല്ല, ജേക്കബ് തോമസിന്റെ നടപടി സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ശരിവെക്കുകയും ചെയ്തു. ഇതിനാല്‍ അപ്പീല്‍ നിലനില്‍ക്കില്ലെന്നും ഡിവിഷന് ബെഞ്ചിന്റെ വിധിന്യായത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: