ന്യൂദല്‍ഹി: കല്‍ക്കരി പാടങ്ങളില്‍ ഖനനാനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ചു പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. ബഹളത്തെത്തുടര്‍ന്നു രാജ്യസഭ 15 മിനിറ്റും ലോക് സഭ 12 മണി വരെയും ആദ്യം നിര്‍ത്തിവച്ചു. പിന്നീടു സഭകള്‍ ചേര്‍ന്ന ശേഷവും പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തി. സ്വകാര്യ കമ്പനികള്‍ക്കു ഖനനാനുമതി നല്‍കിയതിനെത്തുടര്‍ന്നു പൊതുഖജനാവിന് 180,000 കോടി രൂപയുടെ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ തുടര്‍ന്നാണു പ്രതിപക്ഷത്തിന്റെ പ്രതിഷേധ പ്രകടനം.
രാജ്യസഭ ചേര്‍ന്ന ഉടന്‍ ബിജെപിയിലെ രാജിവ് പ്രതാപ് റൂഡിയാണു വിഷയാവതരണത്തിനു നോട്ടിസ് നല്‍കിയത്. എന്നാല്‍ പട്ടികയ്ക്കു പുറത്തുള്ള ചോദ്യങ്ങള്‍ അനുവദിക്കാനാകില്ലെന്നു സഭാധ്യക്ഷന് ഹമീദ് അന്‍സാരി വ്യക്തമാക്കി.
എന്നാല്‍ വിഷയത്തില്‍ സിബിഐ അന്വേഷണത്തിനു സിവിസി അര മണിക്കൂര്‍ മുന്‍പു മാത്രമാണു ശുപാര്‍ശ നല്‍കിയതെന്നും അതിനാലാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയതെന്നും റൂഡി അവകാശപ്പെട്ടു. എന്നാല്‍ ഉത്തരവു സംബന്ധിച്ച രേഖകള്‍ സഭയില്‍ എത്തിയിട്ടില്ലെന്ന പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ലയുടെ വിശദീകരണം അംഗീകരിച്ച അന്‍സാരി അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നാണു പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: