കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വനെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ നല്കിയ പരാതിയില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ഐജിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
പി. പരമേശ്വരനെയും ഫാ. അലവിയെയും വധിക്കാന്‍ മദനിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന് മാറാട് കേസില്‍ പ്രതിയായ എ.ടി. മുഹമ്മദ് അഷറഫ് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥനായ എ.വി. ജോര്‍ജ് മാറാട് കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മോഹന്‍ദാസ് എറണാകുളം അഡി. സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്കി. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് 2013 ഒക്ടോബറില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു.
അതേസമയം പരാതിയില്‍ പറയുന്ന വധശ്രമത്തെക്കുറിച്ച് അറിയില്ലെന്ന് പി. പരമേശ്വരനും ഫാ. അലവിയും മൊഴി നല്കി. പരാതിക്കാരനായ ടി.ജി. മോഹന്‍ദാസിന്റെ മൊഴിയെടുത്തെങ്കിലും പരാതിയില്‍ പറയുന്നതില്‍ കൂടുതലൊന്നും അദ്ദേഹത്തിനുമറിയില്ല. ഇതിനിടെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മോഹന്‍ദാസ് ഹൈക്കോടതിയിലെത്തി.
എന്നാല്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് ആറുമാസം കൂടി സമയം നീട്ടി നല്കി. 2016 ഫെബ്രുവരില്‍ കേസിന്റെ വസ്തുതാ വിവര റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ക്രൈംബ്രാഞ്ച് ഐ.ജി ചില നിര്‍ദ്ദേശങ്ങള്‍ നല്കി റിപ്പോര്‍ട്ട് മടക്കി. ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അന്വേഷണം തുടരുകയാണ്. അന്വേഷണത്തില്‍ ഇടപെടലുകളൊന്നുമില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്കിയ വിശദീകരണ പത്രികയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: