തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കു മുന്നിലായി നടത്തുന്ന രാഷ്ട്രീയയോഗങ്ങള്ക്കെതിരെ പ്രതിഷേധവുമായി ഭക്തജനങ്ങള്‍. ക്ഷേത്ര പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ നടത്തുന്ന യോഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യം ശക്തമായി.
അടുത്ത കാലത്തായി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട കേന്ദ്രീകരിച്ച് നിരവധി രാഷ്ട്രീയ യോഗങ്ങള്‍ അരങ്ങേറുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സിപിഎമ്മാണ് അടിക്കടി ക്ഷേത്ര സന്നിധിയില്‍ വച്ച് യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. മതേതര സംഗമം മുതല്‍ പാര്‍ട്ടിയുടെ കൊടിമരസ്ഥാപിക്കുന്നതിനു വരെ വേദിയാക്കുന്നത് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട കേന്ദ്രീകരിച്ച്. ക്ഷേത്രത്തിലേക്ക് കയറുന്ന പ്രധാന പാതക്കു സമീപത്തായാണ് സമ്മേളന വേദി ഒരുക്കുന്നത്. സമ്മേളനം നടക്കുന്ന സമയങ്ങളില്‍ ഇതുവഴി ഭക്തജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. പ്രധാന പാത തുടങ്ങുന്ന സ്ഥലത്താണ് നന്ദികേശന്റെ ശിലാരൂപം പ്രതിഷ്ഠിച്ചിട്ടുള്ളത്, ഭക്തജനങ്ങള്‍ ദര്‍ശനത്തിനുശേഷം നന്ദികേശനെ വണങ്ങിവേണം പുറത്ത് പോകാന്‍. എന്നാല്‍ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ നന്ദികേശനെ വണങ്ങാതെ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കേണ്ടതായി വരുന്നു.
സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാക്കുന്ന ഉച്ചഭാഷിണിയുടെ ശബ്ദം ഭക്തര്‍ക്കും പൂജാരിമാര്‍ക്കും അലോരസമുണ്ടാക്കുന്നു. ക്ഷേത്രചുറ്റമ്പലത്തിനുള്ളില് ഉച്ചഭാഷിണിയുടെ ശബ്ദം ലഭിക്കുന്ന തരത്തിലാണ് സമ്മേളനവേദിയിലെ ബോക്സുകള്‍ ക്രമീകരിക്കുന്നത്. ക്ഷേത്ര ഉത്സവം നടക്കുമ്പോള്‍ പോലും ക്ഷേത്രനാലമ്പലത്തിനുള്ളില് ശബ്ദം ഉണ്ടാകാത്ത തരത്തിലാണ് ബോക്സുകള്‍ ക്രിമീകരിക്കുന്നത്. നിരന്തരം അനുഷാടാന പൂജകള്‍ നടക്കുന്ന സ്ഥലമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. ഉച്ചഭാഷിണിയുടെ കാതടപ്പിക്കുന്ന ശബ്ദം പൂജകള്‍ക്ക് വിഘ്നം ഉണ്ടാക്കുന്നതായി പൂജാരിമാര്‍ പറയുന്നു. അടുത്തകാലത്തായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു മുന്നില്‍ നടത്തിയ സാംസ്ക്കാരിക കൂട്ടായ്മയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ദൈവ വിശ്വാസത്തിനെതിരെയും ഹൈന്ദവ ആചാരങ്ങള്ക്കെതിരെയുമാണ് സംസ്ക്കാരിക നായകന്മാര് യോഗത്തില്‍ സംസാരിച്ചത്.
യോഗങ്ങള്‍ക്ക് അനുമതി നല്കുന്ന പോലീസിനെതിരെയാണ് ഭക്തജനപ്രതിഷേധം. പൊതുവെ തിരക്കേറിയ സ്ഥലമാണ് ശ്രീകണ്ഠേശ്വരം. വാഹനങ്ങള്‍ക്ക് വളരെ വേഗത കുറച്ച് മാത്രമെ ഇതുവഴി കടന്ന് പോകാന്‍ സാധിക്കൂ. ക്ഷേത്രഗ്രൗണ്ടില്‍ പാര്‍ക്കിംഗിന് സ്ഥലമില്ലാതാകുമ്പോള്‍ റോഡിലേക്ക് വാഹന നിര നീളാറുണ്ട്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ക്ഷേത്രപരിസരിത്ത് യോഗങ്ങള്‍ കൂടിയാകുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകും. ഉച്ചഭാഷണിക്കുള്ള അനുമതി പോലീസ് നിഷേധിച്ചാല്‍ രാഷ്ട്രീയ യോഗങ്ങള്‍ക്ക് ഒരു ശമനമുണ്ടാകും. എന്നാല്‍ ഭരണത്തിന്റെ മറവില്‍ അനുമതി വാങ്ങാതെയാണ് യോഗങ്ങള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്. ദേവസ്വം ബോര്‍ഡും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: