തിരുവനന്തപുരം: ഇന്ദ്രജാല-സര്‍ക്കസ് രംഗത്തെ തെരുവുകലാകാരന്മാര്ക്ക് മാജിക് അക്കാദമി ഒരുക്കുന്ന പുനരധിവാസ കേന്ദ്രമായ ആര്‍ട്ടിസ്റ്റ് വില്ലേജ് പദ്ധതിക്ക് കഴക്കൂട്ടം ചന്തവിളയില്‍ തുടക്കമായി. ആര്‍ട്ടിസ്റ്റ് വില്ലേജിന്റെ ശിലാഫലക അനാച്ഛാദനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. തെരുവു കലാകാരന്മാര്ക്ക് ആശ്രയമെന്ന നിലയില്‍ ഒരുക്കുന്ന ഏറ്റവും അഭിമാനാര്‍ഹമായ പദ്ധതിയാണ് ആര്‍ട്ടിസ്റ്റ് വില്ലേജെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കഴക്കൂട്ടം ചന്തവിളയില്‍ ആര്‍ട്ടിസ്റ്റ് വില്ലേജിനായി മുതുകാട് നല്കിയ 30 സെന്റ് സ്ഥലത്താണ് ചടങ്ങുകള്‍ നടന്നത്. മാജിക് അക്കാദമി രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് വില്ലേജിന്റെ മാസ്റ്റര്‍ പ്ലാന്‍ റിലീസ് കെ.എസ്.ചിത്ര നിര്‍വഹിച്ചു. 30 സെന്റ് സ്ഥലം മുതുകാട് മാജിക് അക്കാദിക്ക് നല്‍കിക്കൊണ്ടുള്ള സമ്മതപത്രം രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന് കൈമാറി.ചടങ്ങിന് മുതുകാട് ദേവകി അമ്മ ഭദ്രദീപം തെളിച്ചു.
21 വീടുകളാണ് പണിയുന്നത്. ആദ്യഘട്ടത്തില്‍ 7 യൂണിറ്റ് വീടുകള്‍ പൂര്‍ത്തീകരിക്കും. ഇന്ദ്രജാല-സര്‍ക്കസ് കലാകാരന്മാര്ക്ക് സ്ഥിരവരുമാനമെന്ന നിലയില്‍ മാജിക് പ്ലാനറ്റില്‍ തങ്ങളുടെ പ്രകടനങ്ങള്‍ അവതരിപ്പിക്കുവാനുള്ള അവസരവും അവര്‍ക്ക് താമസിക്കാനായി വീടും നല്‍കുന്നതാണ് ആര്‍ട്ടിസ്റ്റ് വില്ലേജ് പദ്ധതിയുടെ ലക്ഷ്യം.ആര്‍ട്ടിസ്റ്റ് വില്ലേജില്‍ ഒരു എഡ്യൂക്കേഷന്‍ സെന്ററും വിഭാവനം ചെയ്തിട്ടുണ്ട്.
ആര്‍ട്ടിസ്റ്റ് വില്ലേജില്‍ താമസിക്കുന്ന കലാകാരന്മാര്ക്ക് തുല്യതാപരീക്ഷ എഴുതാനുള്ള സൗകര്യവും കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തിനും അവസരമൊരുക്കുമെന്നും മുതുകാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: