തൊടുപുഴ: മുപ്പതു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ച 137 കെഎസ്ആര്‍ടിസി ബസുകള്‍ വിവിധ വര്‍ക്ക്ഷോപ്പുകളില്‍ കിടന്ന് നശിക്കുന്നു. മോട്ടോര്‍ വാഹന നിയമം പാലിക്കാതെ നിര്‍മ്മിച്ചതിനാല്‍ ഇവ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതാണ് കാരണം. ഒരു വര്‍ഷം മുന്‍പ് ഡിപ്പോകള്‍ പണയപ്പെടുത്തി വാങ്ങിയ ബസുകളാണ് വെയിലും മഴയുമേറ്റ് കിടക്കുന്നത്.
22 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. ഇത് പാഴായെന്നു മാത്രമല്ല ദീര്‍ഘദൂര ബസുകളില്‍ നിന്ന് പ്രതിദിനം ശരാശരി 20,000 രൂപ വരുമാനം ലഭിക്കേണ്ടതാണ്, അതുവഴിയുള്ള വന്‍നഷ്ടം വേറെ. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളമോ പെന്‍ഷനോ കൃത്യസമയത്ത് നല്കാനാവാതെ നട്ടം തിരിയുമ്പോഴാണ് ഇത്രയും ബസുകള്‍ തുരുമ്പെടുക്കുന്നത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ബിഎസ്-3 എഞ്ചിനുകളുള്ള ബസുകള്‍ 2016 ഒക്ടോബറിന് ശേഷം നിരോധിച്ചിരുന്നു. പിന്നീട് ഡിസംബര്‍ 31 വരെ ഇത്തരത്തിലുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇളവു നല്‍കിയെങ്കിലും അതിനകം ബസുകളുടെ ബോഡി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കെഎസ്ആര്‍ടിസിക്കു കഴിഞ്ഞില്ല.
നിലവില്‍ പരിസ്ഥിതി സൗഹൃദമായ ബിഎസ് നാല് എന്‍ജിനുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടത്. ബിഎസ്-3 എന്‍ജിനുള്ള ബസുകള്‍ക്ക് രജിസ്ട്രേഷന് ലഭിക്കണമെങ്കില്‍ കെഎസ്ആര്‍ടിസി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ഇളവു നേടണം. അതിന് സര്‍ക്കാര്‍ തയാറായിട്ടില്ല.കെഎസ്ആര്‍ടിസി ബസുകളുടെ ബോഡി നിര്‍മ്മിക്കുന്ന വര്‍ക്ക്ഷോപ്പിന് പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം അംഗീകാരമില്ല. പൂനെയില്‍ നിന്നാണ് അംഗീകാരം ലഭിക്കേണ്ടത്. ഇതിനും ശ്രമം നടക്കുന്നില്ല.
രജിസ്ട്രേഷന് സജ്ജമായ ബസുകളില്‍ എമര്‍ജന്‍സി വാതിലുകളും ഘടിപ്പിച്ചിട്ടില്ല. ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തേണ്ട 100 സൂപ്പര്‍ ഡീലക്സ് ബസുകളും ഇക്കൂട്ടത്തിലുണ്ട്.
കൂടുതല്‍ ബസുകള്‍ പാപ്പനംകോട് വര്‍ക്ക്ഷോപ്പിലാണുള്ളത്, 115 എണ്ണം. എടപ്പാള്‍-12, മാവേലിക്കര-10 എന്നിങ്ങനെയാണ് മറ്റ് വര്‍ക്ക്ഷോപ്പുകളിലെ കണക്ക്. ബസുകള്‍ക്ക് രജിസ്ട്രേഷന് ലഭിക്കാത്തതിനാല്‍ കോടിക്കണക്കിന് രൂപയാണ് കെഎസ്ആര്‍ടിസിക്ക് ഓരോ മാസവും നഷ്ടമാകുന്നത്. വര്‍ക്ക്ഷോപ്പുകളില്‍ കിടക്കുന്ന ബസുകളുടെ വായ്പ തുക മാസാമാസം കെഎസ്ആര്‍ടിസി അടയ്ക്കുന്നുവെന്നതും സര്‍ക്കാരിന്റെ അലംഭാവം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: