കോലഞ്ചേരി: കാര്‍ഷികാവശ്യങ്ങള്‍ക്കായി സൗജന്യ വൈദ്യുതി കണക്ഷന് വഴി വര്‍ഷംതോറും ജില്ലയില്‍ കോടികള്‍ പാഴാക്കുന്നു. കാര്‍ഷിക മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യംവച്ച് കൃഷിവകുപ്പ് കൃഷിആവശ്യങ്ങള്‍ക്കായി നല്കുന്ന സൗജന്യ വൈദ്യുതികണക്ഷനുകള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ ദുരുപയോഗം ചെയുന്നതായി പരാതിയുണ്ട്.
ഇതുസംബന്ധിച്ച് വൈദ്യുതി ബോര്‍ഡും കൃഷിവകുപ്പും നിരവധി നടപടികള്‍ കൈകൊണ്ടിട്ടുണ്ടെങ്കിലും ഇന്നും ഈ ദുരുപയോഗം തുടരുകയാണ്. മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാത്തതും ഉദ്യോഗസ്ഥ തലത്തില്‍ തന്നെ സംഭവങ്ങള്‍ ഒതുക്കിത്തീര്‍ക്കുന്നതും ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നു.
കാര്‍ഷികാവശ്യത്തിനായി എടുക്കുന്ന ഇത്തരം എല്‍ടി 5 കണക്ഷനുകള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. ഉപയോഗിച്ചാലും ഇല്ലെങ്കിലും ഓരോ കണക്ഷനും മാസംതോറും 400 രൂപ വീതം മിനിമം ചാര്‍ജ് കൃഷിവകുപ്പ് അതാത് വൈദ്യുതി ഓഫീസില്‍ അടയ്ക്കണം എന്നതാണ് വ്യവസ്ഥ.
ഏകദേശം 98 ഓളം കൃഷി ഓഫീസുകളാണ് ജില്ലയിലുള്ളത്. ഓരോകൃഷി ഓഫീസുകളിലും ഏകദേശം അറുപതോളം കണക്ഷനുകളാണ് ഇത്തരത്തിലുള്ളത്. അതില്‍ പകുതിയിലധികവും ഉപയോഗിക്കുന്നില്ല. ഇതുമൂലം മാസതോറും ഏകദേശം 20 ലക്ഷത്തോളം രൂപയാണ് കൃഷി വകുപ്പ് യാതൊരു ആവശ്യവുമില്ലാതെ പാഴാക്കുന്നത്.
വൈദ്യുതി വകുപ്പ് മാസംതോറും കൃത്യമായ പരിശോധനകള്‍ നടത്തണമെന്ന വ്യവസ്ഥകള്‍ ഉണ്ടെങ്കിലും അമിതമായ ജോലിഭാരം കാരണം നടക്കാറില്ലെന്നാണ് അധികൃതരുടെ പക്ഷം. എന്നാല്‍ കൃഷി ഓഫീസാണ് കൃത്യമായ പരിശോധനകള്‍ നടത്തി നടപടിയെടുക്കേണ്ടതെന്ന് കെഎസ്ഇബി അധികൃതരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: