ന്യൂദല്‍ഹി: മുഖ്യമന്ത്രി പദത്തിലേറാനുള്ള മോഹങ്ങള്‍ക്കു തടയിട്ട് അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനടക്കം മൂന്നു പ്രതികള്‍ക്ക് തടവുശിക്ഷ. നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയും പത്തു കോടി രൂപ പിഴയുമാണ് സുപ്രീംകോടതി വിധിച്ചത്. ശിക്ഷ നാലു വര്‍ഷമായതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ശശികലയ്ക്ക് പത്തു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.
എല്ലാ പ്രതികളും അടിയന്തരമായി വിചാരണക്കോടതിയില്‍ കീഴടങ്ങണമെന്ന് ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്, ജസ്റ്റിസ് അമിതാവോ റോയ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേസിലെ പ്രധാന പ്രതിയായിരുന്ന മുന്‍മുഖ്യമന്ത്രി ജയലളിത മരിച്ചതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയ ശേഷമായിരുന്നു വിധി. വിചാരണക്കോടതി വിധിച്ച നൂറു കോടി രൂപയുടെ പിഴശിക്ഷ ജയലളിതയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഈടാക്കാനും കോടതി വിധിച്ചു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ക്കൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി, 109 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
ഇന്നലെ രാവിലെ പത്തരയോടൈയാണ് തമിഴ് രാഷ്ടീയം ഏറെ പ്രാധാന്യത്തോടെ വീക്ഷിച്ച അഴിമതിക്കേസിലെ വിധി പ്രഖ്യാപനമുണ്ടായത്. കോടതി ചേര്‍ന്നയുടന്‍ തന്നെ പ്രതികളെ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയതായും വിചാരണക്കോടതി വിധി പുനഃസ്ഥാപിച്ചതായും സുപ്രീംകോടതി അറിയിച്ചു. രണ്ടു മിനിറ്റില്‍ നടപടിക്രമം അവസാനിച്ചു. 570 പേജുള്ള വിധിന്യായത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് കോടതിയില്‍ വായിച്ചത്.
സമൂഹത്തില്‍ വര്‍ധിക്കുന്ന അഴിമതിയില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ നിരവധി നിരീക്ഷണങ്ങള്‍ നടത്തി. രണ്ടു ജഡ്ജിമാരും പ്രത്യേകമായാണ് വിധി എഴുതിയതെങ്കിലും വിധിന്യായം ഒന്നുതന്നെ ആയിരുന്നു. പ്രതികളായ ശശികല, ഇളവരശി, സുധാകരന് എന്നിവരെ പങ്കാളികളാക്കി രൂപീകരിച്ച 34 കമ്പനികളുടെയും നടത്തിപ്പ് ജയലളിതയുടെ വീട് കേന്ദ്രീകരിച്ചാണ്. അനധികൃത സ്വത്തുക്കള്‍ സമ്പാദിക്കാന്‍ ജയലളിതയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു.
യാതൊരു രക്തബന്ധവുമില്ലാതിരുന്ന പ്രതികളെല്ലാം ജയലളിതയുടെ വീട്ടില്‍ താമസിച്ചത് സ്വത്ത് സമ്പാദനം എന്ന ലക്ഷ്യം വച്ചാണ്. സ്വത്തുക്കളുടെ മൂല്യം കണക്കാക്കിയ ഹൈക്കോടതിയുടെ രീതിയില്‍ പിശകു പറ്റിയെന്നും കോടതി വിധിച്ചു.
ആറു മാസം തടവു ശിക്ഷ നേരത്തെ അനുഭവിച്ച ശശികലയും മറ്റു പ്രതികളും ഇനി മൂന്നര വര്‍ഷം കൂടി ജയിലില്‍ കഴിയണം. ലില്ലി തോമസ് കേസിലെ വിധിപ്രകാരം തടവു ശിക്ഷ പൂര്‍ത്തിയാക്കി ആറു വര്‍ഷത്തിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവൂ. ഇതോടെയാണ് ശശികലയ്ക്ക് മാറിനില്‍ക്കേണ്ടി വരുന്നത്. ഇന്തോ-ദോഹ ഔഷധ നിര്‍മ്മാണ പ്രൈവറ്റ് ലിമിറ്റഡ്, സിഗ്നോര എന്റര്‍പ്രൈസസ് ലിമിറ്റഡ്, രാംരാജ് അഗ്രോമില്‍സ് ലിമിറ്റഡ്, മിഡോ അഗ്രോ ഫാംസ്, റിവര്‍വേ അഗ്രോ പ്രോഡക്ട് എന്നീ കമ്പനികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്ന വിചാരണക്കോടതി വിധി നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: