ന്യൂദല്‍ഹി: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയില്‍ കേരളം സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നു.ഹര്‍ജിയിലെ ചില വാദങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് അപേക്ഷ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബിയറും കള്ളും മദ്യമല്ലെന്ന വാദം ഉയര്‍ത്തിയത്. ഹര്‍ജിയിലെ 13, 14 പേജുകളില്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഈവാദമാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.
പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവിന്മേല് വ്യക്തത തേടി സംസ്ഥാന സര്‍ക്കാരിനൊപ്പം ബിവറേജസ് കോര്‍പ്പറേഷനും കോടതിയെ സമീപച്ചിരുന്നു. ദേശീയപാതയോരങ്ങളിലെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടകള്‍ മാറ്റി സ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ബെവ്കോയുടെ ആവശ്യം. മാര്‍ച്ച് 31നകം ഇവ പൂട്ടണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ബെവ്കോ കടകള്‍ പാതയോരത്തു നിന്നും അരകിലോമീറ്റര്‍ അകത്തേക്ക് മാറ്റിസ്ഥാപിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളിലെ മദ്യവില്‍പ്പനയ്ക്കെതിരെ വലിയ എതിര്‍പ്പ് പ്രദേശവാസികളില്‍ നിന്ന് ഉയരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഇവ മാറ്റാന്‍ കൂടുതല്‍ സമയം ബെവ്കോ ആവശ്യപ്പെടുന്നത്. 180 മദ്യക്കടകളാണ് മാര്‍ച്ച് 31നകം മാറ്റി സ്ഥാപിക്കേണ്ടിവരുന്നത്. ഇതുവരെ 25 എണ്ണം മാത്രമാണ് മാറ്റിയത്. 155 കടകള്ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. തുടര്‍ന്നാണ് കടകള്‍ പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കാന്‍ ഒരുവര്‍ഷത്തെ സാവകാശം ആവശ്യപ്പെട്ട് ബെവ്കോ സുപ്രീംകോടതിയെ സമീപിച്ചത്.
ദേശീയപാതയോരത്തുള്ള ബാറുകളും കള്ളുഷാപ്പുകളും കൂടി പൂട്ടേണ്ടിവരുമെന്നാണ് സുപ്രീംകോടതി വിധി പഠിച്ച സംസ്ഥാന നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ബാറുടമകള്‍ ഇതംഗീകരിക്കാന്‍ തയ്യാറാവാതെ സംസ്ഥാന സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് വിധിയില്‍ വ്യക്തത തേടി കേരളം സുപ്രീംകോടതിയെ വീണ്ടും സമീപിക്കുന്നത്.
അതിനിടെ ബിയറും കള്ളും മദ്യമല്ലെന്ന് സുപ്രീംകോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പ്രതികരിച്ചു. മദ്യനിര്‍വചനത്തില്‍ വ്യക്തത വേണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ നിലപാടില്‍ നിന്നും വത്യസ്തമാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: