ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ യുദ്ധം ഇനി ജയലളിത കൈപിടിച്ചുയര്‍ത്തിയ രണ്ട് വിശ്വസ്തരുടെ പോരാട്ടം. കോടതി വിധി തിരിച്ചടിയായതോടെ എടപ്പാടി കെ. പഴനിസ്വാമിയെ എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. വൈകിട്ട് രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ കണ്ട പഴനിസ്വാമി മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ കത്തും ഹാജരാക്കി. പനീര്‍ശെല്‍വമടക്കം 20 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നിലപാട് കടുപ്പിച്ചു ശശികല.
ഇന്നലെ രാവിലെ സുപ്രീംകോടതി വിധി വന്നതോടെയാണ് തമിഴകത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു വേഗതയേറിയത്. വിധി എതിരായതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിയമസഭാകക്ഷി യോഗം വിളിച്ചു പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികല. പഴനിസ്വാമിയെ നേതാവായി യോഗം ഏകകണ്ഠേന തെരഞ്ഞെടുത്തു. ഇതിനു പിന്നാലെയാണ് പനീര്‍ശെവം അടക്കം ഒമ്പത് എംഎല്‍എമാരെയും പിന്തുണയ്ക്കുന്ന പാര്ലമെന്റംഗങ്ങളൊഴികെയുള്ള നേതാക്കളെയും പുറത്താക്കാന്‍ ശശികല തീരുമാനിച്ചത്.
വൈകിട്ട് അഞ്ചോടെ എംഎല്‍എമാര്‍ക്കൊപ്പമാണ് പഴനിസ്വാമി രാജ്ഭവനിലെത്തിയത്. 127 എംഎല്‍എമാരുടെ പിന്തുണ സൂചിപ്പിക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയെന്നാണ് സൂചന. ഏഴു മണിയോടെ പനീര്‍ശെല്‍വം ക്യാമ്പിലെ രാജ്യസഭാംഗങ്ങള്‍ വി. മൈത്രേയനും പി.എച്ച്. മനോജ് പാണ്ഡ്യനും ഗവര്‍ണറെ സന്ദര്‍ശിച്ചു.
അതിനിടെ, കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് ഒഴിഞ്ഞുപോകാത്ത മന്ത്രിമാരോടും എംഎല്‍എമാരോടും അവിടം വിടാന്‍ പോലീസ് നിര്‍ദേശം നല്കി. ഇതവഗണിച്ച് ചിലര്‍ അവിടെ തുടര്‍ന്നതോടെ പോലീസ് റിസോര്‍ട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: