ആലപ്പുഴ: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ബില്ലുകള്‍ അടയ്ക്കുന്നതിനു പൊതുജനങ്ങള്‍ക്കേറെ പ്രയോജനകരമായിരുന്ന സംവിധാനമാണ് അടച്ചുപൂട്ടലിലേക്കു നീങ്ങുന്നത്.
ദിവസേന ആയിരങ്ങളാണ് ജനസേവന കേന്ദ്രത്തില്‍ വിവിധ ആവശ്യങ്ങള്ക്കായെത്തിയിരുന്നത്. പലദിവസങ്ങളിലും പോലീസിന്റെ സേവനം തിരക്കു നിയന്ത്രിക്കാന്‍ ജനസേവന കേന്ദ്രം തേടേണ്ടിവന്നിരുന്നു. ഒമ്പതുകൗണ്ടറുകള് പ്രവര്‍ത്തിച്ചിരുന്ന ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തില്‍ വൈദ്യുതി, വാട്ടര്‍ അഥോറിറ്റി ബില്ലുകള്‍, യൂണിവേഴ്സിറ്റി അപേക്ഷ ഫീസുകള്‍ തുടങ്ങി വിവിധ സേവനങ്ങളാണ് ലഭ്യമായിരുന്നത്. 24 ഉദ്യോഗസ്ഥരായിരുന്നു സര്‍വീസ് ഓഫീസര്‍മാരായി ജനസേവന കേന്ദ്രത്തില്‍ തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഒരു മാനേജരും ജനസേവന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസം രണ്ടു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തില്‍ പൊതു അവധിയൊഴികെയുള്ള ഞായറാഴ്ചകളിലും ബില്ലുകള്‍ അടയ്ക്കുന്നതിനു സൗകര്യമുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞു. നിലവില്‍ രണ്ടുഷിഫ്റ്റുകളിലായി നാലുദ്യോഗസ്ഥരാണ് ജനസേവന കേന്ദ്രത്തിലുള്ളത്.
ഉദ്യോഗസ്ഥ പരിമിതിയുണ്ടെങ്കിലും ജനസേവന കേന്ദ്രത്തിലെത്തുന്നവര്‍ക്കു വേണ്ട സേവനങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ദിവസേന 200 ഓളം ആളുകളാണ് ഇവിടെയെത്തുന്നത്. പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ എയര്‍ കണ്ടീഷണര്‍ അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും രണ്ടുവര്‍ഷം മുമ്പ് എസി പണിമുടക്കിയതിനാല്‍ ജീവനക്കാര്‍ പിരിവിട്ടുവാങ്ങിയ ഫാനാണ് ഇപ്പോള്‍ ആശ്രയം.
മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: