കണ്ണൂര്‍: മദ്യവും മയക്കുമരുന്നും കൂടാതെ കുട്ടികളെ കേന്ദ്രീകരിച്ച് രാസവസ്തുക്കള്‍ അടങ്ങിയ ലഹരിമിഠായികളുടെ വില്‍പ്പന വര്‍ദ്ധിക്കുകയാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന് അറിയിച്ചു. ജില്ലയിലെ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള മിഠായികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുള്ളതായും പരിശോധന കര്‍ശനമാക്കിയതായും എഡഎമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന ലഹരിവിരുദ്ധ ജനകീയകമ്മറ്റി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ പരിധിയില്‍ നിന്നായി 308 ആളുകളെയാണ് ഡിസംബര്‍, ജനുവരി മാസങ്ങളിലായി വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിട്ടുള്ളത്. 318, അബ്കാരി കേസുകളും 46 എന്‍ഡിപിഎസ് കേസുകളും 1077 കോപ്റ്റ കേസുകളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍പ് ജനകീയ കമ്മറ്റിയില്‍ പരാതി ഉയര്‍ന്ന അഭയകോളനിയിലെ മദ്യവില്‍പ്പന സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ട്. കൂടാതെ 100 ലിറ്റര്‍ ചാരായം, 549 ലിറ്റര്‍ വിദേശമദ്യം, 824 ലിറ്റര്‍ മാഹിമദ്യം, 44 ലിറ്റര്‍ ബിയര്‍, 7 കിഗ്രാം കഞ്ചാവ്, 43.5 ഗ്രാം ബ്രൗണ്‍ഷുഗര്‍, 2080 വാഷ്, 142 കി.ഗ്രാം പാന്‍മസാല എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലയില്‍ പുകയില ഉത്പന്നങ്ങള്‍ വ്യാപിക്കുന്നത് തടയുന്നതിനായി ഊര്‍ജിത കര്‍മപരിപാടികള്‍ ആവിഷ്കരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും സമാജ് വാദി കോളനിയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാവുകയാണെന്നും നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. എഡിഎം ഇ മുഹമ്മദ് യൂസുഫിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അസി എക്സൈസ് കമ്മീഷണര്‍ കെ.ചന്ദ്രപാലന്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: