കണ്ണൂര്‍: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന പെട്രോള്‍ പമ്പ് തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാന്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത പമ്പ് ഉടമകള്‍ വേതന വര്‍ദ്ധനവ് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല വിധി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇതേ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ചര്‍ച്ചക്ക് ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എം.അജയകുമാര്‍, എന്‍ഫോഴ്സ്മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്ട്രോ, എഡിഎം മുഹമ്മദ് അസ്ലം, തൊഴിലാളി നേതാക്കളായ പി.കൃഷ്ണന് (ബിഎംഎസ്), കെ.പി.സഹദേവന്, എ.പ്രേമരാജന്‍ (സിഐടിയു), സൂര്യദാസ്, പി.രാജു (ഐഎന്‍ടിയുസി) എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ച പരാജയപ്പെട്ടതോടെ ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി അനുഭവപ്പെടുന്ന ഇന്ധന ക്ഷാമം രൂക്ഷമാകും. തുടര്‍ച്ചയായ മൂന്നാം ദിവസവും ഭൂരിപക്ഷം പമ്പുകളും അടഞ്ഞുകിടക്കുന്നതിനാല്‍ ഇന്ന് സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസ് ഉള്‍പ്പെടെ മുടങ്ങിയേക്കും. സമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യം വിവിധകോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. അതേസമയം സമരം സംബന്ധിച്ച് ഇന്ന് ജില്ലാ കലക്ടര്‍ ഇരുവിഭാഗങ്ങളുമായും ചര്‍ച്ച നടത്തുമെന്നും അറിയുന്നു.
ഹൈക്കോടതി സമരം നിരോധിച്ചത് മൂലം ജീവനക്കാര്‍ സ്വയമേവ ജോലിയില്‍ നിന്ന് മാറിനിന്നുകൊണ്ട് സമരം നടത്തുകയാണ്. കോടതി വിധി നിലവിലുള്ളതിനാല്‍ യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: