കോഴിക്കോട്: ദേശീയപാത, സംസ്ഥാനപാത എന്നിവയില്‍ നിന്ന് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ല എന്ന കോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് കള്ളുഷാപ്പുകളെ ഒഴിവാക്കണമെന്ന് കള്ള്ഷാപ്പ് ലൈസന്‍സി അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തില്‍ 4520 ഓളം കള്ളുഷാപ്പുകളില്‍ 1250 ഷാപ്പുകള്‍ പാതയോരങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തെപോലെ ജനസാന്ദ്രതയുള്ള സ്ഥലത്ത് എല്ലാ അബ്കാരി നിയമങ്ങളും പാലിച്ച് ഷാപ്പുകള്‍ മാറ്റിസ്ഥാപിക്കുക എന്നത് എളുപ്പമല്ല. പരമ്പരാഗത വ്യവസായമായ കള്ളുചെത്ത് വ്യവസായം ഈ നിയമംകൂടി നടപ്പിലാക്കിയാല്‍ കൂടുതല്‍ തകര്‍ച്ചയിലാവും.
ആയതിനാല്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് കേരളത്തിലെ കള്ളുഷാപ്പുകളെ ഒഴിവാക്കണമെന്നും, ലൈസന്‍സികളെയും തൊഴിലാളികളെയും ഒരുപോലെ സംരക്ഷിക്കുന്ന മദ്യനയം രൂപീകരിക്കണമെന്നും അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന് അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ രക്ഷാധികാരി ഡോ. സെബാസ്റ്റ്യന്‍പോള്‍, സംസ്ഥാന സെക്രട്ടറി വി.കെ. അജിത്ബാബു, ജോമിപോള്, സി.എന്‍. സുധാകരന്, റജികുമാര്‍, എം.പി. ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: