മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഭരണസമിതി-ഉദ്യോഗസ്ഥരെ സംസ്ഥാന സഹകരണ വകുപ്പാണ് സംരക്ഷിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കഴിഞ്ഞ ദിവസം വന്ന മാദ്ധ്യമ വാര്‍ത്ത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഭരണസമിതിയും ബാങ്കിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടും ബാങ്ക് ഭരണസമിതിയേയും ഉദ്യോഗസ്ഥരേയും സഹകരണ വകുപ്പ് സംരക്ഷിക്കുന്നു.
സംസ്ഥാന സഹകരണ വകുപ്പു മന്ത്രിയും ജില്ലയിലെ മുതിര്‍ന്ന മന്ത്രിമാരും സിപിഎമ്മിന്റെ ജില്ലാ നേതൃത്വവും സംസ്ഥാന സെക്രട്ടറിയും വഴിവിട്ട് സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട്. തട്ടിപ്പുകള്‍ക്കെതിരെ ബിജെപി നടത്തിയ ജനകീയ സമരങ്ങള്‍ക്ക് പൊതുജനങ്ങളുടെ സ്വീകാര്യത ലഭിക്കുന്നതില്‍ വിറളിപൂണ്ട് സിപിഎം മുന്‍ മാനേജരെ കൊണ്ട് ബിജെപിയ്ക്കെതിരെ അപവാദ പ്രസ്താവന നടത്തുകയാണ്.
സഹകരണബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാത്തതിനാല്‍ എല്‍ഡിഎഫ്, യുഡിഎഫ് സഹകരണ മുന്നണി ഈ അഴിമതികള്‍ മൂടിവെയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രസ്താവന. ഇതിനു പകരം തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകണം.
ബാങ്ക് ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന എക്ലാസ് മെമ്പര്‍മാര്‍ക്ക് നല്കിയ അംഗത്വത്തെ കുറിച്ച് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ ഗൗരവമുള്ളതാണ്. ഈ ബാങ്കിലെ എ ക്ലാസുമുതലുള്ള മുഴുവന്‍ മെമ്പര്‍ഷിപ്പുകളും പരിശേധിക്കാന് അധികൃതര്‍ തയ്യാറാകണമെന്നും കെ. സോമന് ആവശ്യപ്പെട്ടു.
ബിജെപി നാലാംഘട്ട സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ മാവേലിക്കര താലൂക്ക് സഹകരണബാങ്കിന്റെ ആസ്ഥാനത്ത് ഉപരോധ സമരം നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.റ്റി. രമേശ് സമരം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: